മുംബൈ വിമാനത്താവളത്തില്‍ വിമാനം തെന്നിമാറി; റണ്‍വേ അടച്ചു

single-img
2 July 2019

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി. ജയ്പൂരില്‍ നിന്ന് മുംബൈയിലെത്തിയ സ്‌പൈസ് ജെറ്റ് എസ്.ജി 6237 വിമാനമാണ് ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറിയത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്ച രാത്രി 11.45 നാണ് സംഭവം. ഇതെത്തുടര്‍ന്ന് വിമാനത്താവളത്തിലെ പ്രധാന റണ്‍വേ താത്ക്കാലികമായി അടച്ചിട്ടു. രണ്ടാമത്തെ റണ്‍വേയില്‍ നിന്നാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. റണ്‍വേ അടച്ചതിനെ തുടര്‍ന്ന് 54 വിമാനങ്ങള്‍ അഹമ്മദാബാദ്, ബെംഗളൂരു വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിട്ടിട്ടുണ്ട്.

നിരവധി ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ വിസ്താര ഡല്‍ഹി, കൊല്‍കത്ത, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള പത്ത് സര്‍വീസുകള്‍ റദ്ദാക്കിയതായി അറിയിച്ചു. മോശം കാലവസ്ഥയായതിനാല്‍ ചില സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയോ വൈകാനോ സാധ്യതയുണ്ടെന്നും യാത്രക്കാര്‍ അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും മറ്റ് വിമാനക്കമ്പനികളും അറിയിച്ചു.

അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. അത്യാവശ്യ സേവനങ്ങള്‍ മാത്രമായിരിക്കും ഇന്ന് ലഭ്യമാവുക. മുംബൈയ്ക്ക് പുറമെ നവി മുംബൈ, കൊങ്കണ്‍, താനെ പ്രദേശങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മഴയില്‍ റോഡ്, റെയില്‍, വ്യോ ഗതാഗതം സ്തംഭിച്ചു. കനത്ത മഴയില്‍ മലാഡില്‍ മതില്‍ തകര്‍ന്ന് വീണ് 13 പേരും പൂണെയില്‍ ആറ് പേരും മരിച്ചു. അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചു പല സ്ഥലങ്ങളിലും ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. മുംബൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.