മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് പോസ്റ്റ്: മഹിളാ മോർച്ചാ നേതാവിനെ പുറത്താക്കി
ഹിന്ദു പുരുഷന്മാർ, മുസ്‍ലിം വീടുകളിൽ കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞ മഹിളാ മോർച്ചാ നേതാവിനെ പുറത്താക്കി. ഉത്തർപ്രദേശിലെ രാംകോലയിലുള്ള മഹിളാ മോർച്ചയുടെ നേതാവ് സുനിതാ സിങ് ഗൗറിനെയാണ് വർഗീയപരാമർശത്തെത്തുടർന്ന് പുറത്താക്കിയത്.
ഫെയ്സ്ബുക്കിൽ ഹിന്ദിയിലായിരുന്നു സുനിതയുടെ പോസ്റ്റ്. രോഷമുയർന്നതോടെ പോസ്റ്റ് നീക്കം ചെയ്തെങ്കിലും സ്ക്രീൻഷോട്ടുകൾ പ്രചരിക്കുകയായിരുന്നു. ’10 പേരുള്ള സംഘമായി ഹിന്ദു സഹോദരന്മാര്‍ മാറുകയും എന്നിട്ട് അവരുടെ (മുസ്‌ലിങ്ങളുടെ) ഉമ്മമാരെയും സഹോദരിമാരെയും പരസ്യമായി തെരുവില്‍വെച്ച് ലൈംഗികമായി ആക്രമിക്കണം. എന്നിട്ടവരെ ചന്തയില്‍ മറ്റുള്ളവര്‍ കാണാന്‍ വേണ്ടി കെട്ടിത്തൂക്കണം.’
ഇന്ത്യ സംരക്ഷിക്കാന്‍ മുസ്‌ലിം ഉമ്മമാരുടെയും സഹോദരിമാരുടെയും അഭിമാനം കൊള്ളയടിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും സുനിത പറഞ്ഞു. അതേസമയം ഇത്തരം വിദ്വേഷ പ്രസ്താവനകള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും സുനിതയെ പുറത്താക്കുകയാണെന്നും മഹിളാ മോര്‍ച്ചയുടെ ദേശീയാധ്യക്ഷ വിജയ രഹത്കര്‍ അറിയിച്ചു. ജൂണ്‍ 27 മുതല്‍ സുനിത ഈ പദവിയിലില്ലെന്നും വിജയ വ്യക്തമാക്കി.