പതിനാറുകാരിയെ ബന്ധുക്കളായ കുട്ടികള്‍ സ്‌കൂളില്‍ കൂട്ടബലാല്‍സംഗം ചെയ്തു; സംഭവം പുറംലോകമറിഞ്ഞത് ദൃശ്യങ്ങള്‍ പുറത്തായതോടെ

single-img
1 July 2019

ഉത്തര്‍പ്രദേശിലെ സിതാപുരില്‍ ബന്ധുക്കള്‍ ചേര്‍ന്ന് പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളിനുള്ളില്‍ വെച്ചാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പഠനത്തില്‍ മിടുക്കിയായതിലുള്ള അസൂയയാണ് സംഭവത്തിന് യുവാക്കളെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

സിതാപൂരിലെ മഹോലി താന മേഖലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്തുവച്ച് ബന്ധുക്കളായ നാല് കുട്ടികളും ഒരു അധ്യാപകനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാല്‍സംഗത്തിന് ഇരയാക്കിയത്. മയക്കുമരുന്ന് നല്‍കിയ ശേഷമായിരുന്നു ക്രൂരത. ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സ്‌കൂളിലും കുടുംബാംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും പ്രചരിപ്പിച്ചു. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

പെണ്‍കുട്ടിയെക്കാള്‍ മുതിര്‍ന്ന ക്ലാസില്‍ പഠിക്കുന്നവരാണ് ആണ്‍കുട്ടികളെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. പരീക്ഷകളില്‍ പതിവായി തോല്‍ക്കുന്ന ആണ്‍കുട്ടികള്‍ക്ക് ഫസ്റ്റ് ക്ലാസ് നേടുന്ന പെണ്‍കുട്ടിയോട് തോന്നിയ കടുത്ത അസൂയയാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്‌കൂളില്‍വച്ച് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ പെണ്‍കുട്ടിയെ ക്ഷണിച്ച ബന്ധുക്കളായ കുട്ടികള്‍ അധ്യാപകന്റെ സഹായത്തോടെ അക്രമം നടത്തിയെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. മയക്കു മരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കിയതോടെ പെണ്‍കുട്ടി അബോധാവസ്ഥയിലായി.

ഇതോടെ അധ്യാപകനും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാല്‍സംഗത്തിന് ഇരയാക്കി. ബോധം വീണ്ടെടുത്തപ്പോള്‍ താന്‍ സ്‌കൂളിലെ കളിസ്ഥലത്തായിരുന്നു എന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. പരീക്ഷകളില്‍ പെണ്‍കുട്ടി മികച്ച മാര്‍ക്ക് നേടുന്നതോടെ പരീക്ഷയില്‍ തോല്‍ക്കാറുള്ള ആണ്‍കുട്ടികളെ ബന്ധുക്കള്‍ പരിഹസിക്കുക പതിവായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.