വിവാഹം നടത്തി തരണമെങ്കില്‍ 10 ലക്ഷം രൂപയുമായി വരണമെന്ന് കാമുകിയുടെ വീട്ടുകാര്‍; ഒടുവില്‍ കാമുകന്‍ ജയിലില്‍

single-img
28 June 2019

ചെന്നൈ നഗരത്തിലെ ക്രോംപേട്ടിലാണു നാടകീയ സംഭവങ്ങള്‍ നടന്നത്. ഓട്ടോ ഡ്രൈവറായ ചെല്ലദുരൈ (29) ആണ് കാമുകിയെ വിഹാഹം കഴിക്കാന്‍ പോയി ഒടുവില്‍ ജയിലിലായത്. കാമുകിയുടെ കുടുംബം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവരായതിനാല്‍ ചെല്ലദുരൈയുമായുള്ള വിവാഹത്തെ എതിര്‍ത്തു. 10 ലക്ഷം രൂപയുമായി വന്നാല്‍ കല്യാണം നടത്താം എന്നായിരുന്നു ചെല്ലദുരൈയോട് കാമുകിയുടെ വീട്ടുകാര്‍ പറഞ്ഞത്.

ഇതോടെ പണമുണ്ടാക്കാന്‍ ചെല്ലദുരൈ കണ്ടെത്തിയ വഴി മോഷണമായിരുന്നു. സുഹൃത്തുക്കളായ വിഘ്‌നേഷ്, മാരിമുത്തു എന്നിവരുമായി ചേര്‍ന്നു സംഭവം ആസൂത്രണം ചെയ്തു. മൂവരും ചേര്‍ന്നു കഴിഞ്ഞ ദിവസം താംബരത്തെ സൗന്ദരരാജന്റെ വീട്ടില്‍ കയറി. വലിയ വീടായിരുന്നെങ്കിലും സ്വര്‍ണമോ പണമോ കിട്ടിയില്ല. ടിവി, റഫ്രിജറേറ്റര്‍, ബള്‍ബുകള്‍ തുടങ്ങി കയ്യില്‍ കിട്ടിയ വസ്തുക്കള്‍ എല്ലാമെടുത്തു സംഘം സ്ഥലം വിട്ടു.

ഈ സമയം വീട്ടില്‍ ആളില്ലായിരുന്നു. പിറ്റേ ദിവസം വീട്ടിലെത്തിയ സൗന്ദരരാജന്‍ പൊലീസില്‍ പരാതി നല്‍കി. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ചെല്ലദുരൈയെയും സംഘത്തെയും കയ്യോടെ പൊക്കി. ഇവരെ ചോദ്യം ചെയ്തപ്പോഴാണു കാമുകിയെ സ്വന്തമാക്കുന്നതിനുള്ള സാഹസമായിരുന്നു മോഷണമെന്നു ചെല്ലദുരൈ പൊലീസിനോടു പറഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ സംഘത്തെ റിമാന്‍ഡ് ചെയ്തു.