മതില്‍ ചാടിയത് ജയിലിനു പിന്നിലുള്ള ചവര്‍ കൂമ്പാരത്തിനടുത്തുള്ള മുരിങ്ങമരത്തില്‍ പിടിച്ച്; പിടിയിലായത് തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിനിടെ; സംഭവത്തില്‍ ഉദ്യോഗസ്ഥ വീഴ്ച

single-img
28 June 2019

തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലില്‍ നിന്നും പ്രതികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ ഉദ്യോഗസ്ഥ വീഴ്ചയും സുരക്ഷാ വീഴ്ചയുമുണ്ടായെന്ന് കണ്ടെത്തല്‍. വകുപ്പ് തല അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. സെല്ലില്‍ നിന്ന് പുറത്തിറക്കിയ തടവുകാരെ കര്‍ശനമായി നിരീക്ഷിച്ചില്ലെന്നും അമിത സ്വാതന്ത്ര്യം നല്‍കിയെന്നും അന്വേഷണത്തില്‍ വ്യക്തമായി. റിപ്പോര്‍ട്ട് ജയില്‍ ഡി.ജി.പിക്ക് നല്‍കിയ ശേഷം നടപടിയുണ്ടാവും.

ജയിലില്‍ നിന്നും രക്ഷപ്പെട്ട പ്രതികളെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. തിരുവന്തപുരം പാലോടുവെച്ചാണ് യുവതികളെ പൊലീസ് പിടികൂടിയത്. രണ്ട് ദിവസം മുന്‍പാണ് ശില്‍പ, സന്ധ്യ എന്നിവര്‍ ജയില്‍ ചാടിയത്. ഇവര്‍ സംസ്ഥാനം വിട്ടിരുന്നു എന്ന സംശയവും പൊലീസിനുണ്ടായിരുന്നു.

റൂറല്‍ എസ്പി അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാലോടിനടുത്തുവെച്ച് യുവതികളെ പിടികൂടിയത്. പാലോട് നിന്നും സ്‌കൂട്ടിയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പൊലീസിനെ കണ്ട ഇവര്‍ സമീപത്തുള്ള കാട്ടിലേക്ക് ഓടുകയായിരുന്നു. കാട്ടില്‍ പൊലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് പൊലീസ് ഇരുവരെയും പിടികൂടിയത്. ജയിലിനു പിന്നിലുള്ള ചവര്‍ കൂമ്പാരത്തിനടുത്തുള്ള മുരിങ്ങമരത്തില്‍ പിടിച്ചാണ് ഇവര്‍ മതില്‍ ചാടിയത്.