ബിനോയ് കോടിയേരിയെ തിങ്കളാഴ്ചവരെ അറസ്റ്റ് ചെയ്യരുതെന്ന് മുംബൈ കോടതി
ലൈംഗിക പീഡന ആരോപണം നേരിടുന്ന ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ചവരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യരുതെന്ന് മുംബൈ കോടതി ഉത്തരവിട്ടു. ജാമ്യാപേക്ഷയില്‍ യുവതിയുടെ വാദം വീണ്ടും കേള്‍ക്കും. കൂടുതല്‍ വാദം കേള്‍ക്കണമെന്ന യുവതിയുടെ അപേക്ഷ കോടതി അംഗീകരിച്ചു. മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
അതിനിടെ ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ട് യുവതിയുടെ അഭിഭാഷകന് ഇന്ന് കൂടുതല്‍ രേഖകള്‍ ഹാജരാക്കി. യുവതിയേയും കുട്ടിയേയും ദുബായിലേക്ക് കൊണ്ടുപോകാനായി വിസ അയച്ചു കൊടുത്തതിന്റെ രേഖകളാണ് ഇന്ന് ഹാജരാക്കിയത്.
ബിനോയ് കോടിയേരിയുടെ മെയില്‍ ഐഡിയില്‍ നിന്നാണ് ഇരുവര്‍ക്കുമുള്ള വിസ അയച്ചുകൊടുത്തിരിക്കുന്നത്. നേരത്തെ ബാങ്ക് അക്കൗണ്ട് വഴി പണം അയച്ചതിന്റെയും പാസ്പോര്‍ട്ട് വിവരങ്ങളും യുവതി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന് പുറമെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ബിനോയ് കോടിയേരിയെ പിതാവിന്റെ സ്ഥാനത്തായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതും തെളിവായി ഹാജരാക്കിയിരുന്നു.
കേസില്‍ പ്രോസിക്യൂഷന് പുറമെ യുവതിയും അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ട്. ബിനോയിയുടെ അച്ഛന് കോടിയേരി ബാലകൃഷ്ണന് കേരളത്തിലെ മുന്‍ മന്ത്രിയാണെന്ന കാര്യം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മറച്ചുവെച്ചുവെന്നും യുവതിയും പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു.
വിവാഹം കഴിച്ചയാളാണെന്ന് മറച്ചുവെച്ച് തന്നെ നിരന്തരമായി ചതിക്കുകയായിരുന്നുവെന്നും യുവതി ബോധിപ്പിച്ചു. ചതിയുടെ തുടര്‍ച്ച മാത്രമാണ് ഇപ്പോള്‍ കോടതിയില്‍ ഉയര്‍ത്തുന്നത്. ക്രിമിനല്‍ പശ്ചാത്തലവും തന്നില്‍ നിന്ന് ബിനോയി മറച്ചുവെച്ചുവെന്നും യുവതി കോടതിയില്‍ അറിയിച്ചു.
തന്റെ മകനെ തട്ടിക്കൊണ്ട് പോകുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും യുവതി കോടതിയില്‍ ആവശ്യപ്പെട്ടു. ജാമ്യം അനുവദിച്ചാല്‍ തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നാണ് യുവതി കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്. ബിനോയി കോടിയേരിയുടെ വാദമുഖങ്ങള്‍ പൊളിക്കുന്ന രേഖകളാണ് യുവതി കോടതിയില്‍ ഹാജരാക്കിയത്.