അബ്ദുള്ളക്കുട്ടി ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും

single-img
25 June 2019

മോദിയെ പ്രശംസിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ മുന്‍ എംപി എപി അബ്ദുള്ളക്കുട്ടി ഇന്ന് ബിജെപിയില്‍ ചേരുമെന്നു സൂചന. മൂന്നാം കളം മാറ്റത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും അബ്ദുള്ളക്കുട്ടി കണ്ടിരുന്നു. ഇരുവരും ബിജെപിയിലേക്ക് ക്ഷണിച്ചതിന് പിന്നാലെയാണ് നാളെ തന്നെ പാര്‍ട്ടി മാറ്റമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ വരുന്നത്.

ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലെത്തിയാവും അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിക്കുക. തെരഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി നില്‍ക്കുന്നതിനിടയിലാണ് കോണ്‍ഗ്രസ് പാളയത്തില്‍ നിന്നുകൊണ്ട് മോദി സ്തുതിയുമായി എപി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്. മോദി ഗാന്ധിയുടെ പാതയാണ് പിന്തുടരുന്നതെന്നും അദ്ദേഹത്തിന്റെ വികസന അജണ്ടയാണ് തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിതുറക്കുകയായിരുന്നു.

മോദി സ്തുതിയെ തുടർന്ന് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് ്പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇതോടെ അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. 

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചുള്ള പോസ്റ്റിലും മോദിയെ പുകഴ്ത്താന്‍ മറന്നിരുന്നില്ല. ഇന്നലെ രാവിലെയാണ് പ്രധാനമന്ത്രിയേയും അമിത് ഷായേയും കാണുന്നത്. തന്നെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തുവെന്നും ബിജെപിയില്‍ ചേരുന്ന തീയതി അറിയിക്കണമെന്ന് ആവശ്യപ്പെട്ടതായും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.