വേദനിക്കുന്ന ഏതെങ്കിലും കോടീശ്വരന്‍ യുവതിക്ക് പണം കൊടുക്കുമെന്നാണ് പ്രതീക്ഷ: അഡ്വ. ജയശങ്കർ

single-img
23 June 2019

ബിനോയ് കോടിയേരി വിഷയത്തിൽ സിപിഎമ്മിന്റെയും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും നിലപാടുകളെ ട്രോളി അഡ്വ. ജയശങ്കർ.  ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്‍റെ പരിഹാസം.

ബിനോയ് കോടിയേരിക്കു വേണ്ടി ബക്കറ്റ് പിരിവു നടത്താൻ പാർടി ഉദ്ദേശിക്കുന്നില്ല. വേദനിക്കുന്ന ഏതെങ്കിലും കോടീശ്വരൻ ബിഹാറി യുവതി ചോദിക്കുന്ന പണം കൊടുത്തു പരാതി പിൻവലിപ്പിക്കും എന്നാണ് പ്രതീക്ഷ എന്ന് ജയശങ്കര്‍ തന്‍റെ കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

ബിനോയ് കോടിയേരി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്ന യുവാവുമായി കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ന് ഒരു ബന്ധവുമില്ല. അദ്ദേഹം പാർടി അംഗമല്ല. അനുഭാവിയുമല്ല. ബിനോയ് എന്തെങ്കിലും തെറ്റോ കുറ്റമോ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം അദ്ദേഹത്തിനു മാത്രമാണ്.

ബിനോയുടെ പേരുമായി ബന്ധപ്പെടുത്തി സിപിഐ(എം) സംസ്ഥാന സെക്രട്ടറി സ.കോടിയേരി ബാലകൃഷ്ണനെ അപകീർത്തിപ്പെടുത്താൻ വർഗശത്രുക്കളും ഒരു വിഭാഗം മാധ്യമങ്ങളും നടത്തുന്ന ശ്രമം അപലപനീയമാണ്. ബിനോയ് ഒരു സ്വതന്ത്ര പൗരനാണ്. അദ്ദേഹത്തിന് പീഡനമോ വഞ്ചനയോ നടത്താൻ ആരുടെയും അനുവാദം ആവശ്യമില്ല. ബിനോയ് നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തതായി സ.കോടിയേരി ഇതുവരെ മനസിലാക്കിയിരുന്നില്ല. മലയാള മനോരമയിലെ വാർത്ത കണ്ടാണ് സഖാവ് ബിഹാറിൽ തനിക്കൊരു പേരക്കുട്ടിയുളള കാര്യം അറിഞ്ഞത്.

ബിനോയ് എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ പാർടി അതിനെ അംഗീകരിക്കുകയോ ന്യായീകരിക്കുകയോ ഇല്ല. അദ്ദേഹത്തിന് രാഷ്ട്രീയമായോ നിയമപരമായോ പിന്തുണ നൽകില്ല. ലിംഗനീതിയിലും നവോത്ഥാന മൂല്യങ്ങളിലും ഉറച്ചു വിശ്വസിക്കുന്ന സിപിഐ(എം)പാർടിയുടെ അനുഭാവം എല്ലായ്പ്പോഴും ഇരയോടൊപ്പമാണ്.

അതേസമയം, ബിനോയെ മുൻനിർത്തി സ.കോടിയേരി ബാലകൃഷ്ണനെയും പാവങ്ങളുടെ ആശാകേന്ദ്രമായ പാർടിയെയും അപകീർത്തിപ്പെടുത്താനുളള ശ്രമത്തിനെതിരെ നാം ജാഗ്രത പാലിക്കണം. അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് കമ്യൂണിസ്റ്റ് നേതാക്കളെ തേജോവധം ചെയ്യുന്നത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സ്ഥിരം പരിപാടിയാണ്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലെ പോലീസും ആ ഗൂഢാലോചനയിൽ പങ്കുചേർന്നത് തികച്ചും സ്വാഭാവികം.

ബിനോയ് കോടിയേരിക്കു വേണ്ടി ബക്കറ്റ് പിരിവു നടത്താൻ പാർടി ഉദ്ദേശിക്കുന്നില്ല. വേദനിക്കുന്ന ഏതെങ്കിലും കോടീശ്വരൻ ബിഹാറി യുവതി ചോദിക്കുന്ന പണം കൊടുത്തു പരാതി പിൻവലിപ്പിക്കും എന്നാണ് പ്രതീക്ഷ.