ഭാര്യ വേറൊരാളുടെ ഒപ്പം ഒരു കിടക്ക പങ്കിടുന്നത് കണ്ടാല്‍ ജഡ്ജിക്ക് എന്താ തോന്ന്വാ?; ദാമ്പത്യേതര ബന്ധം, സ്വര്‍ഗ വിവാഹം വിഷയങ്ങളില്‍ ജഡ്ജിമാര്‍ക്കെതിരെ കെ സുധാകരന്
ശബരിമലയിലെ യുവതീ പ്രവേശനം, ദാമ്പത്യേതര ബന്ധം, സ്വര്‍ഗ വിവാഹം തുടങ്ങിയ വിഷയങ്ങളിൽ വിധികള്‍ പ്രസ്താവിച്ചതിന് ജഡ്ജിമാരെ അധിക്ഷേപിച്ച് നിയുക്ത എംപി കെ സുധാകരന്. കുടുംബ ജീവിതം എന്ന ഭദ്രതയില്‍ കെട്ടിയുറപ്പിച്ച നാടാണ് ഇന്ത്യ. ലോകത്തുതന്നെ എവിടെയും ഇതുപോലെ കുടുംബ ബന്ധമില്ല, കുടുംബ ജീവിതമില്ല. അങ്ങിനെയുള്ള കുടുംബ ബന്ധം തകരുന്ന ഒരു വിധി പ്രഖ്യാപിച്ച ആ ജഡ്ജി ഈ സമൂഹത്തോട് നീതിയാണോ കാട്ടിയത്, അനീതിയാണോയെന്ന് പരിശോധിക്കണമെന്നും സുധാകരന് പറഞ്ഞു. സിഓടി നസീറിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തലയും വാലും മൂക്കും ചെവിയും അടക്കപ്പെട്ട നീതിപീഠത്തിന്റെ മനസിനകത്ത് ഒരു ജഡ്ജ്മെന്റ് പ്രഖ്യാപിക്കുമ്പോള്‍ ആ വിധി സമൂഹത്തില്‍ എന്ത് പ്രതികരണമുണ്ടാക്കും എന്ന് ചിന്തിക്കേണ്ട ഉത്തരവാദിത്തം ജഡ്ജിമാര്‍ക്കുണ്ട്. തന്റെ ജഡ്ജിമെന്റ് സമൂഹത്തിൽ ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതം എന്താണെന്ന് ജഡ്ജി ആലോചിക്കണം. അത് ഓർക്കേണ്ട. അതിനു മുമ്പ് രണ്ട് വിധി വന്നു. ഒന്ന് ദാമ്പത്യേതര ബന്ധം. രണ്ട് സ്വവര്‍ഗ കല്ല്യാണം.
ഞാന്‍ ചോദിച്ചു, ഈ ജഡ്ജി ഈ ജഡ്ജ്മെന്റും പ്രഖ്യാപിച്ച് വീട്ടില്‍ ചെല്ലുമ്പോള്‍ ഭാര്യ വേറൊരാളുടെ ഒപ്പം ഒരു കിടക്ക പങ്കിടുന്നത് കണ്ടാല്‍ ഇയാള്‍ക്കെന്താ തോന്ന്വാ. ഇയാളവിടെ ഇയാള്‍ പ്രഖ്യാപിച്ച വിധിയും പറഞ്ഞ് പോകുകയാണോ ചെയ്യുക. നിനക്ക് സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞിട്ട്’ എന്നാണ് കെ. സുധാകരന് പറഞ്ഞത്. കയ്യടികളോടെയാണ് സുധാകരന്റെ പ്രസ്താവനയെ സദസിലുള്ളവര്‍ എതിരേറ്റത്.
ശബരിമല വിഷയത്തിൽ കോടതി തീരുമാനമെടുക്കുമ്പോള്‍ നേരത്തെയുള്ള ദേവസ്വം ബോര്‍ഡിന്റെ സത്യവാങ്മൂലം, സംസ്ഥാന സര്‍ക്കാറിന്റെ സത്യവാങ്മൂലങ്ങള്‍, അവസാനത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യവാങ്മൂലം ഇതെല്ലാം അവിടെ സ്ത്രീ പ്രവേശനം നിരോധിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്.
എന്നാൽ ശബരിമലയില്‍ സ്ത്രീ പ്രവേശനം നിഷേധിച്ചിട്ടുണ്ടോ? എന്താണ് സത്യം, നിയന്ത്രിച്ചിട്ടേയുള്ളൂ. നിഷേധിച്ചിട്ടില്ല. നിരോധിച്ചിട്ടില്ല. പത്തു മുതല്‍ അമ്പതു വയസുവരെ പ്രായമുള്ളവര്‍ക്ക് പോകാന്‍ പറ്റില്ല. അത് നിരോധനമല്ല നിയന്ത്രണമാണ്. കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഇത്തരം നിയന്ത്രണങ്ങളുണ്ട്. ‘ സുധാകരന് പറഞ്ഞു.