മദ്രസകളില്‍ ഗോഡ്‌സെമാരെയും പ്രജ്ഞാസിങ് ഠാക്കൂറുമാരെയും വളര്‍ത്താറില്ല; കേന്ദ്രത്തിന്റെ മദ്രസാ നയത്തിനെതിരെ അസംഖാന്‍

single-img
12 June 2019

രാജ്യത്തെ മദ്‌റസകള്‍ ഗോഡ്‌സെയെയോ പ്രജ്ഞാസിങ് ഠാക്കൂറിനെയോ സൃഷ്ടിക്കുന്നില്ലെന്ന് എസ്പി നേതാവും എംപിയുമായ അസം ഖാന്‍. മദ്‌റസകള്‍ക്കായി മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ പദ്ധതിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മദ്‌റസകള്‍ ഒരിക്കലും ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ പോലുള്ളവരെയോ പ്രഗ്യാ സിംഗ് ഠാക്കൂറിനെപ്പോലെയുള്ള ജനാധിപത്യ വിരുദ്ധരെയോ സൃഷ്ടിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മദ്‌റസകളില്‍ മതപഠനം നടക്കുന്നതൊടൊപ്പം ഇംഗ്ലീഷും ഹിന്ദിയും കണക്കും പഠിപ്പിക്കുന്നു.

നിങ്ങള്‍ക്ക് അവയുടെ നിലവാരം ഉയര്‍ത്തണമെങ്കില്‍ നല്ല കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ഫര്‍ണിച്ചറുകള്‍ നല്‍കുകയും ഉച്ചഭക്ഷണം ഏര്‍പ്പാടാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. മദ്‌റസകള്‍ക്കായി പ്രഖ്യാപിച്ച പദ്ധതിയെയും അദ്ദേഹം വിമര്‍ശിച്ചു.

രാജ്യത്തെ മദ്‌റസകളെ ‘ആധുനികവല്‍ക്കരി’ക്കുമെന്നും മുഖ്യധാര വിദ്യാഭ്യാസവുമായി കൂട്ടിയോജിപ്പിക്കുമെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അസംഖാന്റെ പ്രതികരണം.

മദ്‌റസകളെ ഔപചാരിക വിദ്യാഭ്യാസ രീതികളുമായി ബന്ധിപ്പിച്ച് കംപ്യൂട്ടര്‍, ശാസ്ത്രം തുടങ്ങിയവ ഇവിടെ പഠന വിഷയമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. രാജ്യത്ത് നിരവധി മദ്രസകളുണ്ട്. അവ ഔപചാരിക വിദ്യാഭ്യാസവുമായി കൂട്ടിയോജിപ്പിക്കും. അത്തരത്തില്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സമൂഹത്തിന്റെ വളര്‍ച്ചയ്ക്കായി സംഭാവനകള്‍ നല്‍കാമെന്ന് നഖ്വിയെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

പദ്ധതി അടുത്ത മാസം മുതല്‍ ആരംഭിക്കും. മദ്രസ അധ്യാപകര്‍ക്ക് ഹിന്ദി, ഇംഗ്ലീഷ്, കണക്ക്, ശാസ്ത്രം, കംപ്യൂട്ടര്‍ എന്നീ വിഷയങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കുന്നതിലൂടെ മദ്‌റസാ വിദ്യാര്‍ഥികള്‍ക്കിടയില്‍ മുഖ്യധാര വിദ്യാഭ്യാസം നല്‍കാന്‍ സാധിക്കുമെന്നുമാണ് കേന്ദ്രത്തിന്റെ വാദം.

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മദ്‌റസകളെ ആധുനിക വല്‍ക്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഒരു കൈയ്യില്‍ ഖുറാനും മറ്റൊരു കയ്യില്‍ കംപ്യൂട്ടറും എന്ന മുദ്രാവാക്യവും തിരഞ്ഞെടുപ്പ് സമയത്ത് മോദി ആവിഷ്‌കരിച്ചിരുന്നു.

നേരത്തെ മദ്രസകള്‍ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ശിയാ കേന്ദ്ര വഖഫ് ബോര്‍ഡ് പ്രധാനമന്ത്രിക്ക് കത്തയച്ചത് വിവാദമായിരുന്നു. മദ്‌റസകള്‍ അടച്ചുപൂട്ടി ഇത് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മതേതര സ്‌കൂളുകളാക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.