കാണാതായ വ്യോമസേന വിമാനത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ഇന്ത്യന്‍ വ്യോമസേന

single-img
9 June 2019

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേന വിമാനത്തെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് വ്യോമസേന അഞ്ച് ലക്ഷം ഇനാം പ്രഖ്യാപിച്ചു. ജൂണ്‍ 3നാണ് 13 യാത്രക്കാരുമായി വ്യോമസേനയുടെ എ.എന്‍-32 വിമാനം കാണാതായത്. വിമാനം കണ്ടെത്താനായി വ്യോമസേന വലിയ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല.

എ.എന്‍ വിമാനത്തെക്കുറിച്ചോ കാണാതായവരെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ തന്നിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടണം.

ലാന്‍ഡ്‌ലൈന്‍ നമ്പര്‍: 0378-3222164

മെബൈല്‍ നമ്പര്‍: 9436499477/ 9402077567/ 9402132477

വിമാനം കണ്ടെത്താനായി തങ്ങള്‍ എല്ലാ സാധ്യതകളും ഉപയോഗിക്കുന്നതായി വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കി. കരസേനയുടെയും മറ്റ് ദേശീയ ഏജന്‍സികളുടെയും സഹായം വ്യോമസേന തേടിയിട്ടുണ്ട്.

റഷ്യന്‍ നിര്‍മിത എ.എന്‍-32 വിമാനം ജൂണ്‍ മൂന്നിന് ഉച്ചയ്ക്ക്‌ 12.27നാണ് അസമിലെ ജോര്‍ഹതില്‍ നിന്ന് യാത്ര പുറപ്പെട്ടത്. ഒരു മണിയോടെയാണ് വിമാനത്തില്‍ നിന്ന് അവസാന സന്ദേശം ലഭിച്ചത്.

കാണാതായ വിമാനത്തില്‍ രണ്ട് മലയാളികളും ഉണ്ടായിരുന്നു.കണ്ണൂര്‍ സ്വദേശി എന്‍ കെ ഷരിനും കൊല്ലം സ്വദേശി അനൂപുമാണ് വിമാനത്തിലുണ്ടായിരുന്നത്. കൊല്ലം അഞ്ചല്‍ ആലഞ്ചേരി കൊച്ചുകോണത്ത് വീട്ടില്‍ ശശിധരന്റെയും വിമലയുടെയും മകന്‍ അനൂപ്കുമാര്‍ വ്യോമസേനയുടെ ജോര്‍ഹത് താവളത്തിലെ സര്‍ജന്റാണ്.