ക്യാന്‍സറില്ലാത്ത രോഗിക്ക് കോട്ടയം മെഡിക്കല്‍ കോളെജില്‍ കീമോതെറാപ്പി; ചതിച്ചത് സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട്

single-img
2 June 2019

ക്യാന്‍സറില്ലാത്ത രോഗിക്ക് കീമോതെറാപ്പി നല്‍കി. കോട്ടയം മെഡിക്കല്‍ കോളേജിലാണ് ആരോഗ്യ രംഗത്തെ തന്ന ഞെട്ടിക്കുന്ന സംഭവം നടന്നത്. ആലപ്പുഴ കുടശനാട് സ്വദേശിക്കാണ് ക്യാന്‍സര്‍ സ്ഥിരീകരിക്കാതെ കീമോതെറാപ്പി നല്‍കിയത്. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കീമോ തെറാപ്പി ആരംഭിച്ചത്.

നെഞ്ചില്‍ തടിപ്പ് കണ്ടതിനെ തുടര്‍ന്നാണ് രജിനി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തുന്നത്. സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മാമോഗ്രാം നിര്‍ദേശിച്ചു. മുഴയുള്ള ഭാഗത്തെ സാമ്പിളുകള്‍ ശേഖരിച്ച് ആശുപത്രി ലാബിലും സ്വകാര്യ ലാബിലും പരിശോധനക്കും നല്‍കി.

ഇതില്‍ സ്വകാര്യ ലാബിലെ ഫലമാണ് ആദ്യം ലഭിച്ചത്. ക്യാന്‍സര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് വന്നതോടെ ചികിത്സ ആരംഭിച്ചിരുന്നു. കീമോ ചികിത്സ തുടങ്ങിയതോടെ മുടി കൊഴിഞ്ഞ് ശരീരം കരിവാളിച്ചു. ഒപ്പം നിരവധി പാര്‍ശ്വഫലങ്ങളും ഉണ്ടായി. പിന്നീട് കോളെജിലെ പതോളജി ലാബിലെ ഫലം വന്നപ്പോള്‍ ക്യാന്‍സര്‍ ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചു.

തിരുവനന്തപുരം ആര്‍.സി.സിയിലെ പരിശോധനയിലും ക്യാന്‍സര്‍ ഇല്ലെന്ന് തെളിഞ്ഞതോടെ മുഴ ശസ്ത്രക്രിയ ചെയ്ത് മാറ്റുകയായിരുന്നു. ഇതോടെ നിയമനടപടിക്കൊരുങ്ങുകയാണ് യുവതി. ആശുപത്രിയിലെയും സ്വകാര്യ ലാബിലെയും ചികിത്സ വീഴ്ച്ചകളെ സംബന്ധിച്ച് ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

കടപ്പാട്: മനോരമന്യൂസ്