കൊല്ലത്ത് അമ്മയെ ബലാല്‍സംഗം ചെയ്ത മകന്‍ നാലു വര്‍ഷം മുന്‍പ് വീട്ടമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ താഴ്ത്തിയ കേസിലെ പ്രതി; പരാതി നല്‍കിയത് അച്ഛന്‍

single-img
30 May 2019

കൊല്ലം അഞ്ചാലുമ്മൂട്ടില്‍ മറവിരോഗിയായ അമ്മയെ ബലാത്സംഗം ചെയ്ത മകന്‍ പൊലീസ് പിടിയില്‍. എഴുപത്തിനാല് വയസുള്ള അമ്മയെ മകന്‍ നിരന്തരം പീഡിപ്പിക്കുന്നുവെന്ന അച്ഛന്റെ പരാതിയിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. കൊലപാതകക്കേസിലെ പ്രതി കൂടിയായ ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

മറവി രോഗം ബാധിച്ച അമ്മയെ കുറച്ചുനാളുകളായി മകന്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നാണ് അച്ഛന്റെ പരാതി. സംഭവത്തില്‍ കേസെടുത്ത അഞ്ചാലുംമൂട് പൊലീസ് ഇന്ന് രാവിലെ ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് പൊലീസ് നല്‍കുന്ന സൂചന.

മദ്യവും കഞ്ചാവുമുള്‍പ്പെടെ ലഹരിക്കടിമയാണ് ഇയാളെന്നും പൊലീസ് പറയുന്നു. മദ്യലഹരിയിലായിരുന്നു ഇയാള്‍ പീഡനം നടത്തിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറവിരോഗമായതിനാല്‍ മാതാവിന്റെ മൊഴി രേഖപ്പെടുത്തുന്നതില്‍ പരിമിതികളുണ്ടെന്ന് അന്വേഷണസംഘം പറയുന്നു. മാതാവിനെ വൈദ്യ പരിശോധനക്ക് വിധേയയാക്കാനാണ് പൊലീസ് തീരുമാനം.

വീട്ടില്‍ അമ്മ തനിച്ചാകുന്ന വേളയിലാണ് മകന്‍ ഈ വൈകൃതത്തില്‍ ഏര്‍പ്പെട്ടത്. അച്ഛന്‍ സംഭവം നേരിട്ട് കാണാന്‍ ഇടയായതിനെ തുടര്‍ന്നാണ് മകന്‍ പിടിയിലാകുന്നത്. ഓര്‍മ്മ നഷ്ടപ്പെട്ട് കിടക്കയില്‍ കഴിയുന്ന ഭാര്യയെ പരിചരിക്കാന്‍ മുറിയിലേക്ക് കയറിയപ്പോഴാണ് അമ്മയെ പീഡിപ്പിക്കുന്ന മകനെ അച്ഛന്‍ കണ്ടത്. ഈ ഷോക്കില്‍ അലറിവിളിച്ച അച്ഛനെ തള്ളിമാറ്റി പുറത്തേക്ക് രക്ഷപ്പെട്ട മകനെ പിന്നീട് പൊലീസ് ആണ് പിടികൂടിയത്.

പ്രതിയായ യുവാവ് ഇവരുടെ മൂത്ത മകനാണ്. താഴെയുള്ള രണ്ടു പെണ്‍കുട്ടികള്‍ മുന്‍പേ തന്നെ വിവാഹിതരായി പോയതാണ്. വീട്ടില്‍ അച്ഛനും അമ്മയും കഞ്ചാവിന് അടിമയായ ക്രിമിനല്‍ സ്വഭാവമുള്ള ഈ മകനുമാണ് ഉള്ളത്. ഇയാള്‍ വിവാഹിതനല്ല. കൂലിപ്പണിയാണ് ജോലി. തോന്നുന്ന സമയത്ത് മാത്രമേ ജോലിക്ക് പോകൂ.

അല്ലാത്ത സമയം വീട്ടില്‍ തന്നെയാണ് ഉള്ളത്. ഈ ഘട്ടത്തിലാണ് ഇയാള്‍ സ്വന്തം അമ്മയെ പീഡിപ്പിക്കുന്നത്. ഇയാള്‍ നിലവില്‍ ഒരു കൊലപാതകക്കേസിലെ രണ്ടാം പ്രതിയാണ്. ഒരു യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസ് ഇപ്പോള്‍ കോടതിയില്‍ വിചാരണ നടക്കുകയാണ്.

ഇയാളുടെ സുഹൃത്തിന്റെ കാമുകിയെയാണ് രണ്ടുപേരും കൂടി കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയത്. സുഹൃത്തും കാമുകിയും തമ്മിലുള്ള അവിഹിതം അറിയാവുന്ന ഇയാള്‍ കാമുകിയെ തന്റെ ഇംഗിതത്തിനു വിധേയമാക്കാന്‍ ശ്രമിച്ചു. ഇതിനെ തുടര്‍ന്നുള്ള വഴക്കിനിടയിലാണ് ഇയാള്‍ സുഹൃത്തിന്റെ കാമുകിയെ ബലാത്സംഗം ചെയ്തത്. ഇതിനു ശേഷം യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.