മോദിയുടെ അസത്യപ്രചാരണത്തിനെതിരെ മമതയുടെ കത്ത്; സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല എന്ന് തീരുമാനം
നാളെ അധികാരമേല്‍ക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പിൻമാറി. കഴിഞ്ഞ ദിവസം ചടങ്ങില്‍ പങ്കെടുക്കുമെന്നായിരുന്നു മമത അറിയിച്ചിരുന്നത്. പശ്ചിമബംഗാളിൽ പലപ്പോഴായി നടന്ന രാഷ്ട്രീയസംഘർഷങ്ങളിൽ കൊല്ലപ്പെട്ട 54 ബിജെപി പ്രവർത്തകരുടെ കുടുംബങ്ങളെ മോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് മമതയുടെ പിൻമാറ്റം.
ചടങ്ങില്‍ പങ്കെടുക്കാതെ പിൻമാറിയതിന് പിന്നാലെ മമത മോദിക്ക് കത്തയക്കുകയും ചെയ്തു. മമത ബാനര്‍ജി എഴുതിയ കത്ത് വായിക്കാം:
”അഭിനന്ദനങ്ങൾ, നിയുക്ത പ്രധാനമന്ത്രീ. ചടങ്ങിലേക്ക് ഭരണഘടനയെ മാനിച്ച് താങ്കളുടെ ക്ഷണം സ്വീകരിക്കാനായിരുന്നു എന്‍റെ തീരുമാനം. പക്ഷെ പശ്ചിമബംഗാളിൽ 54 ബിജെപി പ്രവർത്തകർ രാഷ്ട്രീയസംഘർഷങ്ങളിൽ കൊല്ലപ്പെട്ടെന്ന് ബിജെപി അവകാശപ്പെടുന്നതായി മാധ്യമറിപ്പോർട്ടുകൾ കാണുന്നു. ഇത് പൂർണമായും തെറ്റാണ്.
പശ്ചിമബംഗാളിൽ ഒരിടത്തും രാഷ്ട്രീയക്കൊലപാതകങ്ങൾ ഉണ്ടായിട്ടില്ല. വ്യക്തി വിരോധം, കുടുംബങ്ങൾ തമ്മിലുള്ള വഴക്ക്, മറ്റ് സംഘര്‍ഷങ്ങള്‍ എന്നിവ രാഷ്ട്രീയമായി ബന്ധമുള്ളതല്ല. അങ്ങിനെയുള്ള ഒരു രേഖകളും ഞങ്ങളുടെ പക്കലില്ല.
അതിനാല്‍ ക്ഷമിക്കണം മോദിജി, എനിക്ക് താങ്കളുടെ സത്യപ്രതിജ്ഞാച്ചടങ്ങിൽ നിന്ന് പിൻമാറാതെ മറ്റൊരു വഴിയില്ല. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ജനാധിപത്യത്തിന്‍റെ പരിപാവനമായ ആഘോഷമാകേണ്ടതാണ്. അങ്ങിനെയല്ലാതെ ചില രാഷ്ട്രീയ പാർട്ടികൾ സത്യപ്രതിജ്ഞയെ, രാഷ്ട്രീയലാഭത്തിന് വേണ്ടി ഉപയോഗിക്കുന്ന അവസരമാക്കി മാറ്റരുത്. എന്നോട് ക്ഷമിക്കുക.
- മമതാ ബാനർജി.