അബ്ദുള്ളക്കുട്ടി സാഹിബിന്റെ ആത്മകഥയുടെ രണ്ടാം ഭാഗം ഉടന്‍ പ്രതീക്ഷിക്കുക: ‘നിങ്ങളെന്നെ ബിജെപിയാക്കി’: അഡ്വ എ. ജയശങ്കര്‍

single-img
29 May 2019

അബ്ദുള്ളക്കുട്ടിയുടെ മോദി അനുകൂല ഫേസ്ബുക്ക് പോസ്റ്റ് വന്‍ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയം നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ വികസന അജണ്ടയുടെ അംഗീകാരമാണെന്നായിരുന്നു എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞത്. മോദിയെ ജനപ്രിയനാക്കിയതിന്റെ രഹസ്യം ഒരു ഗാന്ധിയന്‍ മൂല്യം ഗാന്ധിയുടെ നാട്ടുകാരന്‍ കൂടിയായ അദ്ദേഹം തന്റെ ഭരണത്തില്‍ പ്രയോഗിച്ചു എന്നുള്ളതാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.

കോണ്‍ഗ്രസിനെ വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറാനാണ് മുന്‍ സി.പി.എം പ്രവര്‍ത്തകനായ അബ്ദുള്ളക്കുട്ടിയുടെ നീക്കമെന്ന് ഇതിനകം അഭ്യൂഹങ്ങളുയര്‍ന്നിട്ടുണ്ട്. മഞ്ചേശ്വരത്ത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി അബ്ദുള്ളക്കുട്ടി മത്സരിക്കുമെന്നും ഇതിനൊപ്പം ചേര്‍ത്ത് വായിക്കുന്നവരുമുണ്ട്. രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ. ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയ നിലപാടിനെ വിലയിരുത്തുന്നതിങ്ങനെ:

വയസ്സ് 52 ആയെങ്കിലും കുട്ടികളുടെ മനസ്സാണ് അബ്ദുല്ലക്കുട്ടിക്ക്. പനിനീര്‍പ്പൂ പോലെ പരിശുദ്ധന്‍, മാടപ്രാവിനെ പോലെ നിഷ്‌കളങ്കന്‍. മനസ്സില്‍ ഒന്നുവെച്ച് പുറത്തു മറ്റൊന്ന് പറയുന്ന സ്വഭാവമില്ല. അതുകൊണ്ട് പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ വികസന നയത്തെ പ്രകീര്‍ത്തിച്ചതിനാണ് 2009 ജനുവരിയില്‍ അബ്ദുല്ലക്കുട്ടിയെ സിപിഐ(എം) സസ്‌പെന്‍ഡ് ചെയ്തതും പിന്നീട് പുറത്താക്കിയതും.

പിന്നീട് അദ്ദേഹം കെ സുധാകരന്റെ ശിഷ്യത്വം സ്വീകരിച്ച് കോണ്‍ഗ്രസില്‍ ചേരുകയും ‘നിങ്ങളെന്നെ കോണ്‍ഗ്രസാക്കി’ ആത്മകഥ എഴുതുകയും ചെയ്തു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം അബ്ദുല്ലക്കുട്ടിയും അഹിംസാ പാര്‍ട്ടിയും അത്ര സുഖത്തിലല്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റിനു വേണ്ടി ശ്രമിച്ചു, ഫലമുണ്ടായില്ല. നരേന്ദ്രമോദിയുടെ വികസന നേട്ടങ്ങളെ പ്രകീര്‍ത്തിച്ചും ബിജെപിയുടെ ചരിത്ര വിജയത്തെ അഭിനന്ദിച്ചും കൊണ്ട് അത്ഭുതക്കുട്ടി വീണ്ടും വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. അടുത്ത ചാട്ടം എങ്ങോട്ടെന്ന് വ്യക്തം. അബ്ദുല്ലക്കുട്ടി സാഹിബ്ബിന്റെ ആത്മകഥയുടെ രണ്ടാം ഭാഗം ഉടന്‍ പ്രതീക്ഷിക്കുക: ‘നിങ്ങളെന്നെ ബിജെപിയാക്കി’.