പോള്‍ ചെയ്ത വോട്ടിലും എണ്ണിയ വോട്ടിലും വോട്ടിംഗ് ശതമാനത്തിലും വലിയ വ്യത്യാസം; ബി.ജെ.പി ജയിച്ച മണ്ഡലങ്ങളിലെ ക്രമക്കേട് പുറത്ത്

single-img
28 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തില്‍ സംശയം പ്രകടിപ്പിച്ച് പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തുടരുന്നതിനിടെ വോട്ടെണ്ണലിലെ ക്രമക്കേടുകള്‍ പുറത്തു വിട്ട് ന്യൂസ് ക്ലിക്ക്. ബിഹാര്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണലില്‍ ഗുരുതര പിഴവ് സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.

ആകെ വോട്ടും പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ ഈ സംസ്ഥാനങ്ങളിലെ ചില പ്രധാനപ്പെട്ട മണ്ഡലങ്ങളില്‍ വലിയ തോതിലുള്ള വ്യത്യാസമുള്ളതായാണ് ന്യൂസ് ക്ലിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥികളാണ് ഈ മണ്ഡലങ്ങളിലെല്ലാം ജയിച്ചത്.

ബിഹാറിലെ ജഹനാബാദ്, പാട്‌ന സാഹിബ്, ബേഗുസാരായ്, ഡല്‍ഹിയിലെ ഈസ്റ്റ് ഡല്‍ഹി, മധ്യപ്രദേശിലെ ഗുണ, മോറെന, ഉത്തര്‍പ്രദേശിലെ ബദൗന്‍, ഫാറുഖാബാദ് മണ്ഡലങ്ങളിലാണ് ക്രമക്കേട് വ്യക്തമായത്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ ആകെ പോള്‍ ചെയ്തതിനേക്കാള്‍ 13,657 വോട്ട് കൂടുതലായി എണ്ണിയെന്ന് ന്യൂസ് ക്ലിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ ചൂണ്ടിക്കാണിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവവുമായി ബന്ധപ്പെട്ട് തങ്ങള്‍ മൂന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ സമീപിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രമക്കേയില്‍ അല്‍ഭുതം പ്രകടിച്ച മൂവരും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സമ്മതിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. കമ്മീഷന്‍ ഇതിന് വിശദീകരണം നല്‍കണമെന്നും അവര്‍ വ്യക്തമാക്കി.

ന്യൂസ് ക്ലിക്കിന്റെ റിപ്പോര്‍ട്ട്:

കിഴക്കന്‍ ഡല്‍ഹി ആകെ വോട്ടര്‍മാര്‍ 20,39,220, പോള്‍ ശതമാനം 60.00, പോള്‍ ചെയ്തത് 12,23,532, എണ്ണിയത് 12,57,821, വ്യത്യാസം 34,289, ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീറിന് അതിഷിയുടെ മേലുള്ള ഭൂരിപക്ഷം 2.5 ലക്ഷം

ഗുണ(മധ്യപ്രദേശ്) ആകെ വോട്ടര്‍മാര്‍ 16,75,724, പോള്‍ ശതമാനം 70.20, പോള്‍ ചെയ്തത് 11,73,341 എണ്ണിയത് 11,78,423, വ്യത്യാസം 2082, ജ്യോതിരാദിത്യ സിന്ധ്യ തോറ്റത് നാല് ലക്ഷത്തിലധികം വോട്ടിന്.

മൊറേന(മധ്യപ്രദേശ്) ആകെ വോട്ട് 18,37,723, പോള്‍ ശതമാനം 61.97, പോള്‍ ചെയ്ത വോട്ട് 11,27443, എണ്ണിയത് 11,37,290, വ്യത്യാസം 9847, ബി.ജെ.പി സ്ഥാനാര്‍ത്ഥി നരേന്ദ്ര സിങ് തോമര്‍ ജയിച്ച ഭൂരിപക്ഷം ഒരു ലക്ഷത്തിലധികം

ബദൗന്‍(യുപി) ആകെ വോട്ട് 18,90,129, പോള്‍ ശതമാനം 56.7, പോള്‍ ചെയ്ത വോട്ട് 10,71,703, എണ്ണിയത് 10,81,108, വ്യത്യാസം 9405, ബി.ജെ.പി സ്ഥാനാര്‍ത്ഥി ഡോ. സംഘമിത്ര മൗര്യ ജയിച്ച ഭൂരിപക്ഷം 18,384

ഫാറൂഖാബാദ്(യുപി) ആകെ വോട്ട്17,03,926, പോള്‍ ശതമാനം 58.67, പോള്‍ ചെയ്തത് 9,99,693, എണ്ണിയത് 10,02953, വ്യത്യാസം 3260, ബി.ജെ.പി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുത് ജയിച്ച ഭൂരിപക്ഷം 56,7930.

ബിഹാറിലെ ജഹാനാബാദ് മണ്ഡലത്തില്‍ ആകെ 15,75,018 വോട്ടാണ്. പോളിങ് ശതമാനം 53.75 ആകെ പോള്‍ ചെയ്ത വോട്ട് 8,46,572. എണ്ണിയപ്പോള്‍ 8,22,233 വോട്ട്. വ്യത്യാസം 24,507. അവിടെ ജയിച്ച ജെ.ഡി.യു സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം 1700 വോട്ട്.

പട്‌നാ സാഹിബ് (ബിഹാര്‍) മൊത്തം വോട്ട് 20,51,905, പോള്‍ ശതമാനം 46.34%. പോള്‍ ചെയ്ത വോട്ട് 9,50,852, എണ്ണിയപ്പോള്‍ 9,82,285. വ്യത്യാസം 31433 ബി.ജെ.പി സ്ഥാനാര്‍ത്ഥി രവിശങ്കര്‍ പ്രസാദിന് ശത്രുഘ്‌നന്‍ സിന്‍ഹയുടെ മേലുള്ള ഭൂരിപക്ഷം 4 ലക്ഷം

ബെഗുസരായ്(ബിഹാര്‍) ആകെ വോട്ടര്‍മാര്‍ 19,54,484 പോള്‍ ശതമാനം 61.2, പോള്‍ചെയ്തത് 11,97,512, എണ്ണിയത് 12,25,594, വ്യത്യാസം 28082, ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗിരിരാജ് സിങിന് കനയ്യ കുമാറിന് മേലുളള ഭൂരിപക്ഷം 4 ലക്ഷം.

കനയ്യയ്ക്കും ഗിരിരാജ് സിംഗിനും പുറമെ ആര്‍.ജെ.ഡിയുടെ മുഹമ്മദ് തന്‍വീര്‍ ഹസനായിരുന്നു മറ്റൊരു ശ്രദ്ധേയ സ്ഥാനാര്‍ത്ഥി. 6,92,193 വോട്ടാണ് ഗിരിരാജ് സിംഗിന് ലഭിച്ചത്. 2,69,976 വോട്ട് കനയ്യയ്ക്കും 1,98,233 വോട്ട് തന്‍വീറിനും ലഭിച്ചത്. മറ്റുള്ള എല്ലാ സ്ഥാനാര്‍ത്ഥികളും കൂടെ നേടിയത് 44,747 വോട്ടാണ്.

https://www.newsclick.in/Elections-commission-India-Votes-Discrepancies-2019