‘കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാല്‍ തലയും വെട്ടും’; തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ കൊലവിളി

single-img
28 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണ കര്‍ണാടകയില്‍ നിന്നും മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയ്ക്ക് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ വധ ഭീഷണി. ദക്ഷിണ കന്നഡ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ മിഥുന്‍ റായ്ക്കു നേരെയാണ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയത്.

മംഗളൂരുവിലെ ബഡകാബൈലില്‍ നടന്ന പ്രകടന റാലിയിലാണ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ മിഥുനെതിരെ കൊലവിളി നടത്തിയത്. കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാല്‍ തലയും വെട്ടും എന്നായിരുന്നു ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ കൊലവിളി.

സംഭവവുമായി ബന്ധപ്പെട്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബന്ദ്വാളില്‍ നിന്നുള്ള സചിന്‍ (25), നിഷാന്ത് (23), കാസര്‍കോട് നിന്നുള്ള കാര്‍ത്തിക്(30) എന്നിവരാണ് അറസ്റ്റിലായത്. എസ്.പി ബി.എം ലക്ഷ്മി പ്രസാദിന് മിഥുന്‍ റായ് പരാതി നല്‍കിയിരുന്നു.

അതേസമയം, ബജ്‌റംഗ് ദളിന്റെ വധഭീഷണിയെ പേടിക്കുന്നില്ലെന്ന് മിഥുന്‍ പറഞ്ഞു. താന്‍ മംഗളൂരുവിലെ പാര്‍ട്ടി ഓഫീസിലുണ്ടെന്നും അവര്‍ ഇങ്ങോട്ടു വരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയുടെ നിലിന്‍ കുമാര്‍ കട്ടീലിനോടാണ് മിഥുന്‍ പരാജയപ്പെട്ടത്.