വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെ ആക്രമിച്ച സംഭവം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സിഒടി നസീറിനെ ആക്രമിച്ച സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൊളശേരിയിൽ കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഈ മാസം 18നാണ് നസീറിനെ തലശേരി കയ്യത്ത് റോട്ടില്‍ വെച്ച് ആക്രമിച്ചത്.
സിപിഎമ്മിൽ നിന്നും അകന്നതും ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാർട്ടിക്കെതിരെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചതും മൂലമുള്ള വിരോധമാണ് അക്രമി സംഘത്തിന് തന്നോടെന്ന് നസീര്‍ മൊഴി നല്‍കിയിരുന്നു. രാത്രിയിൽ ബൈക്കിലെത്തിയ മൂന്ന് പേരില്‍ ഒരാള്‍ ഇരുമ്പ് വടികൊണ്ട് തലക്കടിക്കുകയും രണ്ടാമത്തെയാള്‍ കത്തി കൊണ്ട് വയറിലും ഇരുകൈകളിലും കുത്തുകയായിരുന്നെന്നും മൂന്നാമത്തെ ആള്‍ നിലത്തുവീണ തന്റെ ദേഹത്ത് ബൈക്ക് കയറ്റാന്‍ ശ്രമിച്ചുവെന്നുമാണ് നസീര്‍ മൊഴി നല്‍കിയത്.
ഇതിന് മുൻപും സിഒടി നസീറിന് നേരെ അക്രമം നടന്നിട്ടുണ്ട്. മുന്‍പ് വടകരയിലെ മേപ്പയൂരില്‍ വച്ചാണ് ആക്രമണം നടന്നത്.അന്ന് സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് നസീര്‍ പറഞ്ഞിരുന്നു.