140 നിയമസഭ മണ്ഡലങ്ങളില്‍ 122 സീറ്റുകളിലും യുഡിഎഫ്; എൽഡിഎഫിന് വെറും 17 മാത്രം: അപ്രതീക്ഷിത തിരിച്ചടിയിൽ ഞെട്ടി എൽഡിഎഫ്
കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ആശങ്കയുളവാക്കുന്നതാണ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. സംസ്ഥാനത്തെ 20 ലോകസഭ മണ്ഡലങ്ങളിലായി 140 നിയമസഭ മണ്ഡലങ്ങളില്‍ മൃഗീയ ഭൂരിപക്ഷമാണ് യുഡിഎഫ് കരസ്ഥമാക്കിയത്.
140 നിയമസഭാ മണ്ഡലങ്ങളിൽ 122 സീറ്റുകളിലും മുന്നിലെത്തിയത് യുഡിഎഫ് ആണ്. 17 മണ്ഡലങ്ങളില്‍ മാത്രമാണ് എല്‍ഡിഎഫിന് മുന്നിലെത്താനായത്. ഒരു മണ്ഡലത്തിൽ മാത്രമാണ് എൻഡിഎയ്ക്ക് ഭൂരിപക്ഷം ലഭിച്ചത്. ഒ രാജഗോപാല്‍ വിജയിച്ച നേമം മണ്ഡലത്തിലെ ഭൂരിപക്ഷത്തോടെ കേരളത്തിൽ എൻഡിഎയുടെ കണക്ക് അവസാനിച്ചു.
വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, ആലത്തൂര്‍, തൃശ്ശൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി, മാവേലിക്കര, കൊല്ലം ലോക്‌സഭ മണ്ഡലങ്ങളിലെ മുഴുവന്‍ നിയമസഭ സീറ്റിലും യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടി. കാസര്‍ഗോഡ്, പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ മാത്രമാണ് ഇടതുപക്ഷത്തിന് യുഡിഎഫിനേക്കാള്‍ മുന്നേറ്റം ഉണ്ടാക്കാനായത്.
വടകര, കോട്ടയം, പത്തനംതിട്ട, ആറ്റിങ്ങല്‍, തിരുവനന്തപുരം ലോക്‌സഭ മണ്ഡലങ്ങളില്‍ ഒരു നിയമസഭ മണ്ഡലമൊഴിച്ച് മറ്റെല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് ആണ് മുന്നിലെത്തിയത്. കണ്ണൂരില്‍ 5 മണ്ഡലങ്ങളില്‍ യു.ഡി.എഫും 2 മണ്ഡലങ്ങളില്‍ എല്‍ഡിഎഫും മുന്നിട്ട് നിന്നു. ആലപ്പുഴയില്‍ മൂന്ന് മണ്ഡലങ്ങളില്‍ മാത്രമാണ് എല്‍ഡിഎഫ് മുന്നിട്ട് നിന്നതെങ്കിലും ഇവിടെ അവർ വിജയം സ്വന്തമാക്കുകയായിരുന്നു.