തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്താവും ?

single-img
23 May 2019

അടുത്ത 5 വര്‍ഷത്തേക്ക് ഇന്ത്യന്‍ ഭരണത്തിന്റെ കടിഞ്ഞാണ്‍ പിടിക്കാന്‍ ആരു വരും? ഭരണത്തുടര്‍ച്ചയുമായി നരേന്ദ്ര മോദിക്കു കീഴില്‍ ബിജെപിയോ ഭരണമാറ്റത്തിന്റെ കാഹളം മുഴക്കി രാഹുല്‍ ഗാന്ധിക്കു കീഴില്‍ കോണ്‍ഗ്രസ്സോ? അതോ പ്രാദേശികക്കരുത്തും മുന്നണി രാഷ്ട്രീയത്തിന്റെ സാധ്യതകളും സമന്വയിപ്പിച്ച് രാജ്യം ഭരിക്കാന്‍ മൂന്നാമതൊരാള്‍ എത്തുമോ? ഏഴു ഘട്ടങ്ങളിലായി നടന്ന വിധിയെഴുത്തിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ആകാംക്ഷയിലാണ് രാജ്യം.

ശക്തമായ ത്രികോണമല്‍സരം നടന്ന മൂന്നുമണ്ഡലങ്ങളുള്‍പ്പെടെ കേരളത്തിലെ ഇരുപതു ലോക്‌സഭാ മണ്ഡലങ്ങളിലെ ജനവിധിയും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളില്‍ ത്രികോണ മല്‍സരവും മറ്റിടങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമാണ് നടന്നത്.

29 ഇടങ്ങളിലായി 140 വോട്ടെണ്ണല്‍കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ സ്‌ട്രോങ് റൂമുകളില്‍ നിന്ന് വോട്ടിംങ് മെഷിനുകള്‍ ഒബ്‌സര്‍വര്‍മാരുടെ മേല്‍നോട്ടത്തില്‍ പുറത്തടുക്കും. പോസ്റ്റല്‍ബാലറ്റ് പ്രത്യേകമാണ് എണ്ണുന്നത്. സംസ്ഥാനത്തെ ഏഴ് ബൂത്തുകളില്‍ മോക്ക് വോട്ട് മാറ്റാന്‍ വിട്ടുപോയതിനാല്‍ അവിടെയും പ്രത്യേകമായി വോട്ടെണ്ണല്‍ നടത്തും. വോട്ട് എണ്ണുന്ന മുറികളില്‍ കേരളാ പൊലീസിന് പ്രവേശനമില്ല.

ആദ്യഫലസൂചനകള്‍ എട്ടേകാലോടെ ലഭിക്കും. 12 മണിയോടെ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളെണ്ണിത്തീരും. വിവിപാറ്റ് രസീതുകളും എണ്ണിയശേഷം ഏഴുമണിയോടെയാകും അന്തിമഫലപ്രഖ്യാപനം. ഒരു അസംബ്ലി മണ്ഡലത്തിലെ അഞ്ചുബൂത്തുകളിലെ വിവിപാറ്റ് രസീതുകളാണ് ഒത്തുനോക്കുക. ഇ.വി.എമ്മുകളില്‍ രേഖപ്പെടുത്തിയ വോട്ടും വിവി പാറ്റിലെ കണക്കും തമ്മില്‍ വ്യത്യാസം വന്നാല്‍ , വിവി പാറ്റാവും അന്തിമ കണക്കായി സ്വീകരിക്കുക.

അതേസമയം, തിരുവനന്തപുരത്ത് ക്രോസ് വോട്ട് നടന്നുവെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. ഇതിനെ അതിജീവിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കുമ്മനം പറഞ്ഞു.