കാസർകോട് ഇരട്ട കൊലപാതകം; രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്ഐആറില്‍ പറഞ്ഞത് പിന്നീട് വ്യക്തി വൈരാഗ്യമായി മാറിയതെങ്ങിനെ എന്ന് ഹൈക്കോടതി
കാസര്‍കോട് ജില്ലയിലെ പെരിയയിൽ നടന്ന യൂത്തു കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊല കേസിലെ പ്രതികള്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. പ്രതികൾക്ക് കൊലചെയ്യപ്പെട്ടവരോട് ഉണ്ടായിരുന്ന രാഷ്ട്രീയ വൈരാഗ്യം മൂലമാണ് കൊലപാതകമെന്ന് എഫ്ഐആറില്‍ പറഞ്ഞ ശേഷം പിന്നെയെങ്ങനെ വ്യക്തി വൈരാഗ്യം മൂലമാണെന്ന നിലപാടിലേക്ക് അന്വേഷണ ഏജന്‍സി എത്തിയെന്ന് ജാമ്യാപേക്ഷ പരിഗണിക്കവേ ഹൈക്കോടതി ചോദിച്ചു.
കേസിൽ പ്രതികളായ ഒന്ന്, രണ്ട്, നാല്,അഞ്ച് സ്ഥാനത്തുള്ളവർ കൊലപ്പെട്ടവരെ മാരകമായി ഉപദ്രവിച്ചതെന്ന് ജാമ്യാപേക്ഷയില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കൃത്യത്തിന് ദൃക്സാക്ഷി ഇല്ലാതിരുന്ന സാഹചര്യത്തില്‍ എന്തുകൊണ്ടാണ് കാറില്‍ നിന്നും ഫിംഗര്‍ പ്രിന്‍റ് എടുക്കാതിരുന്നതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു.
പോലീസ് കോടതിയിൽ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രണ്ടാം പ്രതിക്ക് എതിരായി തെളിവുകള്‍ ഒന്നും ഇല്ലെന്നും കൊലപാതകത്തിന് രാഷ്ട്രീയ പശ്ചാത്തലമില്ലെന്നും ഹര്‍ജിക്കാരന്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. ജാമ്യപേക്ഷയുടെ ഭാഗമായി നൽകിയ കേസ് ഡയറി ചേംബറില്‍ പരിശോധിക്കാം എന്ന് ജഡ്ജി അറിയിച്ചു.