സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഒരു ഹിന്ദു: കമൽ ഹാസൻ
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഒരു ഹിന്ദുവാണെന്ന് നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ ഹാസന്. ഹിന്ദു ഭീകരത എന്ന പദം ഉപയോഗിച്ചതിന് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രാഷ്ട്രീയ വിവാദം കൊഴുക്കുന്നതിനിടെയാണ് കമല്ഹാസന് രംഗത്ത് എത്തിയിരിക്കുന്നത്.
മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡെസെയെ പരാമര്‍ശിച്ചുകൊണ്ടാണ് കമല്‍ഹാസന്റെ അഭിപ്രായ പ്രകടനം. തമിഴ്നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധ ചെയ്തുകൊണ്ടാണ് കമല്‍ഹാസന്റെ പരാമര്‍ശനം.
മുസ്ലിം ഭൂരിപക്ഷപ്രദേശമായതുകൊണ്ടല്ല താന്‍ ഇതു പറയുന്നതെന്ന് കമല്ഹാസന് പറഞ്ഞു. ഗാന്ധി പ്രതിമയ്ക്ക് മുമ്പില്‍വച്ചാണ് ഞാന്‍ ഇതു പറയുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോഡ്സെ എന്നാണ്- കമല്‍ ഹസന് പറഞ്ഞു. 1948ലെ ആ കൊലപാതകത്തിന് ഉത്തരം തേടിയാണ് താന്‍ വന്നിരിക്കുന്നതെന്നും കമല്ഹാസന് പറഞ്ഞു.