ഹൈദരാബാദ് സ്വദേശിയായ യുവാവ് ലണ്ടനിലെ മാളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; പിന്നില്‍ പാകിസ്താന് സ്വദേശിയെന്ന് സംശയം
ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് നദീമുദ്ദീന്‍ എന്ന യുവാവിനെ ലണ്ടനിലെ മാളില്‍വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിya നിലയില്‍ കണ്ടെത്തി. ലണ്ടന്‍ വെല്ലിങ്ടണ്‍ സ്ട്രീറ്റിലെ ടെസ്കോ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായ നദീമുദ്ദീനെ പാര്‍ക്കിങ് ഏരിയയിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സാധാരണ ജോലി സമയം കഴിഞ്ഞിട്ടും നദീമുദ്ദീന്‍ വീട്ടിലെത്താതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പാര്‍ക്കിങ് ഏരിയയില്‍ കൊല്ലപ്പെട്ട നിലയില്‍ സുരക്ഷ ജീവനക്കാരന് കണ്ടത്.
സുരക്ഷാ ജീവനക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്. ഇതേ സൂപ്പര്‍മാര്‍ക്കറ്റില്‍ തന്നെ ജോലി ചെയ്യുന്ന പാകിസ്താന് സ്വദേശിയായ യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
ബിരുദ പഠനത്തിന് ശേഷം 2012ലാണ് നദീമുദ്ദീന്‍ ലണ്ടനിലെത്തിയത്. തുടര്‍ന്ന് ഈ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്ക് കയറി. പിന്നീട് നാട്ടിലുള്ള കുടുംബത്തേയും അവിടേക്ക് കൂട്ടി. 25 ദിവസങ്ങള്‍ക്ക് മുന്‍പാണ് നദീമുദ്ദീന്റെ ഗര്‍ഭിണിയായ ഭാര്യ ലണ്ടനില്‍ എത്തിയത്. ഇവര്‍ ഡോക്ടറാണ്.
ബ്രിട്ടന് നിയമം അനുസരിച്ച് ഇവര്‍ക്ക് ഇപ്പോള്‍ ഇന്ത്യയിലേക്ക് തിരിച്ചു വരാനാകില്ല. നദീമുദ്ദീന്റെ മൃതദേഹം ലണ്ടനില്‍ സംസ്കരിക്കും. സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ഹൈദരാബാദിലെ അടുത്ത ബന്ധുക്കള്‍ ലണ്ടലിലേക്ക് പോകും. ഇതിനായി ബന്ധുക്കള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും തെലങ്കാന സര്‍ക്കാറിന്റെയും സഹായം തേടിയിട്ടുണ്ട്.