ഗംഭീര്‍ ഇത്രയും തരംതാണ പ്രവൃത്തി ചെയ്യുമെന്ന് കരുതിയില്ല; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഈസ്റ്റ് ഡൽഹി ആം ആദ്മി സ്ഥാനാര്‍ത്ഥി അതിഷി

single-img
9 May 2019

ഗൗതം ഗംഭീര്‍ തന്നെ അപമാനിക്കുന്ന തരത്തിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്തെന്ന ആരോപണവുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഈസ്റ്റ് ഡൽഹിയിലെ ആം ആദ്മി സ്ഥാനാര്‍ത്ഥി അതിഷി. ഗംഭീര്‍ ഇത്രയും തരംതാണ പ്രവൃത്തി ചെയ്യുമെന്ന് കരുതിയില്ലെന്നും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അതിഷി പറഞ്ഞു. പുറത്തുവന്ന ലഘുലേഖയുടെ ഉള്ളടക്കം കണ്ടപ്പോള്‍ വളരെ വേദന തോന്നി.

തെരഞ്ഞെടുപ്പിൽ ഗംഭീറിനെ പോലുള്ളവര്‍ വിജയിച്ചാൽ സ്ത്രീകള്‍ എങ്ങനെ സുരക്ഷിതരാകും? തന്നെ ലൈംഗികമായി അധിക്ഷേപിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയ ലഘുലേഖയാണ് വിതരണം ചെയ്തത്- അതിഷി പറഞ്ഞു. ഈ ഞായഴാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് തന്നെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ലഘുലേഖകള്‍ മുന്‍ ക്രിക്കറ്റ് താരവും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഗൗതം ഗംഭീറിന്‍റെ നേതൃത്വത്തില്‍ വിതരണം ചെയ്തതെന്ന് അവർ ആരോപിച്ചു.

തികച്ചും മോശമായ ഭാഷയാണ് ലഘുലേഖയില്‍ ഉപോയഗിച്ചിരിക്കുന്നതെന്നും, താൻ ബീഫ് കഴിക്കുന്ന ആളാണെന്നും മിശ്രിത വിഭാഗക്കാരിയാണെന്നും അടക്കമുള്ള ആരോപണങ്ങളും അതിൽ ഉണ്ടെന്നും അവർ പറയുന്നു. എന്നാൽ, അതിഷിയുടെ ആരോപണങ്ങളെ തള്ളി ബിജെപി രംഗത്തെത്തി. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ കെജ്രിവാളിനെയും അതിഷിയെയും വെല്ലുവിളിക്കുന്നതായി ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തു. തെളിയിക്കപ്പെട്ടാൽ താന്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്നും മറിച്ചാണെങ്കില്‍ രാഷ്ട്രീയം വിടാന്‍ തയ്യാറാണോ എന്നുമാണ് ഗംഭീറിന്‍റെ വെല്ലുവിളി.