പാലാരിവട്ടം ഫ്ളൈഓവർ നിർമാണ പിഴവിൽ കൈയൊഴിഞ്ഞ് വികെ ഇബ്രാഹിംകുഞ്ഞ്
കൊച്ചി നഗരത്തിലെ മേൽപ്പാലമായ പാലാരിവട്ടം ഫ്ളൈഓവർ നിർമാണ പിഴവിൽ കൈയൊഴിഞ്ഞ് മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പാലം പണിതപ്പോൾ ആവശ്യമായ കരുതൽ സ്വീകരിക്കേണ്ടത് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ ആയിരുന്നുവെന്നു അദ്ദേഹം പറഞ്ഞു. യുഡിഎഫ് സർക്കാരിന് വീഴ്ചയില്ലെന്നും ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.
കണ്‍സൾട്ടന്റായ കിറ്റ്കോയും ഗുരുതരവീഴ്ച വരുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മേൽപ്പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തുമെന്ന് മന്ത്രി ജി. സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിർമാണത്തിൽ ഗുരുതര ക്രമക്കേടുണ്ടെന്നും ഉത്തരവാദികളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2016 ഒക്ടോബർ പതിനൊന്നിനാണ് കൊച്ചി നഗരത്തിലെ രണ്ടാമത്തെ മേൽപ്പാലമായ പാലാരിവട്ടം ഫ്ളൈഓവർ ഗതാഗതത്തിനു തുറന്നു കൊടുത്തത്. കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനസാന്ദ്രതയുള്ള നാഷണൽ ഹൈവേ 66ഉം, ജില്ലയിലെ തിരക്കേറിയ എറണാകുളം-മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈവേയും ചേരുന്ന ജംഗ്ഷനാണ് പാലാരിവട്ടം.