ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയില്‍ നിന്ന് പിടിച്ച പണം കാണാതായി; രണ്ട് എഎസ്ഐമാര്‍ അറസ്റ്റില്‍
30 April 2019
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയില്‍ നിന്ന് പിടിച്ചെടുത്ത പണം കാണാതായ സംഭവത്തില്‍ പഞ്ചാബ് പോലീസിലെ രണ്ട് എഎസ്ഐമാരെ അറസ്റ്റ് ചെയ്തു. ഇന്ന് കൊച്ചിയില്‍ വെച്ചാണ് പോലീസുകാര്‍ അറസ്റ്റിലായത്. പഞ്ചാബിലെ പട്യാല സ്വദേശികളായ ജൊഗീന്ദര്‍ സിംഗ്, രാജപ്രീത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്.
ഫോര്‍ട്ട് കൊച്ചിയിലുള്ള ഹോട്ടലില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇവരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാദര്‍ ആന്റണി മാടശേരിയില്‍ നിന്ന് റെയ്ഡില്‍ പിടികൂടിയ ഏഴ് കോടി രൂപ ഇവര്‍ അപഹരിച്ചെന്നാണ് കേസ്. റെയ്ഡില്‍16 കോടി രൂപ പിടിച്ചെടുത്തെങ്കിലും 9 കോടി രൂപ മാത്രമാണ് ആദായനികുതി വകുപ്പിന് പോലീസ് കൈമാറിയിരുന്നത്. ബാക്കിയുള്ള ഏഴു കോടി രൂപ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അപഹരിച്ചെന്നായിരുന്നു കേസ്.