കർദിനാളിനെതിരെ വ്യാജ രേഖയുണ്ടാക്കിയതിൽ ഫാദര്‍ പോള്‍ തേലക്കാടിന് മുഖ്യപങ്ക്; വെളിപ്പെടുത്തലുമായി മുൻ വൈദിക സമിതി അംഗം
കൊച്ചി: സീറോ മലബാർ സഭയുമായി ബന്ധപ്പെട്ട വ്യാജ രേഖ കേസില്‍ ഫാദർ പോൾ തേലക്കാടിനെതിരെ വെളിപ്പെടുത്തലുമായി മുൻ വൈദിക സമിതി അംഗം. കർദിനാളിനെതിരെ വ്യാജ രേഖയുണ്ടാക്കിയതിൽ ഫാദര്‍ പോള്‍ തേലക്കാടിന് മുഖ്യപങ്കെന്നാണ് മുൻ വൈദിക സമിതി അംഗം ഫാദര്‍ ആന്റണി പൂതവേലിലിന്റെ വെളിപ്പെടുത്തൽ. ഫാദര്‍ പോള്‍ തേലക്കാടിനൊപ്പം ഇതിനായി സഭയിലെ പതിനഞ്ചോളം വൈദികരും ഇതിന് കൂട്ടുനിന്നുവെന്നും കേസ് അട്ടിമറിക്കാൻ ഒരുകൂട്ടം വൈദികർ ശ്രമിക്കുന്നുവെന്നുമാണ് ഫാദര്‍ ആന്റണി പൂതവേലില്‍ ആരോപിക്കുന്നത്.
വ്യാജ രേഖ സംഘടിപ്പിക്കുന്നതിനായി പത്ത് ലക്ഷം രൂപ വിമത വൈദികർ ചെലവഴിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറുമെന്നും കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നും ഫാദര്‍ ആന്റണി പൂതവേലില്‍ ആവശ്യപ്പെട്ടു.
അതേസമയം, ഫാദര്‍ ആന്റണി പൂതവേലിലിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട് പറയുന്നു. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നയാള്‍ തെളിവുകള്‍ കൊണ്ടുവരട്ടെയെന്നും ഫാദര്‍ പോള്‍ തേലക്കാട്ട് വിശദമാക്കി. തനിക്കും കൂടെയുള്ള ആളുകൾക്കുമെതിരെ വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന നിലവാര തകര്‍ച്ചയെക്കുറിച്ച് ദുഖമുണ്ടെന്നും ഫാദര്‍ പോള്‍ തേലക്കാട്ട് വ്യക്തമാക്കി.