കുമ്മനവും കെ സുരേന്ദ്രനും വിജയിക്കും; മൂന്നര ലക്ഷത്തിൽ കുറയാതെ വോട്ടു നേടും
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ രാഷ്ട്രീയ സ്ഥിതി ബിജെപിക്ക് അനുകൂലമാണെന്ന് വിലയിരുത്തൽ. സംസ്ഥാനത്തുണ്ടായ വന്‍ വോട്ട് വര്‍ധന എന്‍ഡിഎ അനുകൂലതരംഗത്തിന്റെ സൂചനയെന്നാണ് സംഘപരിവാര്‍ നേതൃയോഗം വിലയിരുത്തിയത്. മംഗളം ദിനപത്രമാണ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഭൂരിപക്ഷസമുദായങ്ങളുടെ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടതിനാല്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ മൂന്നരലക്ഷത്തില്‍ കുറയാത്ത വോട്ട് നേടുമെന്ന് ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള യോഗം വിലയിരുത്തി.
തെക്കന്കേരളത്തില് ശബരിമല വിഷയം അനുകൂലഘടകമായി. ഇതു ചില മേഖലകളില്‍ യുഡിഎഫിനും അനുകൂലമായെങ്കിലും മറികടക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. കൊല്ലത്തു ബി.ജെ.പി. വോട്ട് സംബന്ധിച്ച വിവാദങ്ങള്‍ തിരിച്ചടിയായെന്നു ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി. തൃശൂര്‍, പാലക്കാട്, ആറ്റിങ്ങല്‍, കാസര്‍ഗോഡ് മണ്ഡലങ്ങളിലും വന്‍മുന്നേറ്റമുണ്ടാകും. ബി.ഡി.ജെ.എസിനു നല്കിയ ഇടുക്കി, ആലത്തൂര്‍ മണ്ഡലങ്ങളില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞില്ലെന്നു യോഗം വിലയിരുത്തി.
ന്യൂനപക്ഷ വോട്ടുകളും എന്‍.ഡി.എയ്ക്ക് അനുകൂലമായെന്നു യോഗത്തിനുശേഷം പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് അവകാശപ്പെട്ടു. പോളിങ് ശതമാനം കൂടിയതില്‍ തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനും പ്രതീക്ഷ പ്രകടിപ്പിച്ചു. ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള യോഗത്തില്‍ പങ്കെടുത്തില്ല. അദ്ദേഹം മറ്റൊരു യോഗത്തില്‍ പങ്കെടുക്കാന്‍ കണ്ണൂരിലേക്കു പോയി.