ഗോമൂത്രം കുടിച്ച് സ്തനാര്‍ബുദം ഭേദമായെന്ന വാദം; പ്രഗ്യാ സിങ്ങിന് രോഗം ഉണ്ടായിരുന്നില്ലെന്ന് പരിശോധിച്ച ഡോക്ടർ
ഗോമൂത്രം കുടിച്ച് സ്തനാര്‍ബുദം ഭേദമായെന്ന ബിജെപി സ്ഥാനാര്‍ത്ഥി സാധു പ്രഗ്യാ സിങ്ങിൻ്റെ വാദം പൊളിയുന്നു. മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തില്‍ നിന്നും ലോകസഭയിലേയ്ക്ക് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി സാധു പ്രഗ്യാ സിങ്ങാണ് തനിക്ക് സ്താനാര്‍ബുദം ആയിരുന്നുവെന്നും ഗോമൂത്രം കുടിച്ചാണ് രോഗം ഭേദമായതെന്നും അവകാശപ്പെട്ട് രംഗത്തെത്തിയത്.
എന്നാല്‍, അവരെ പരിശോധിച്ച ഡോക്ടറാണ് ഈ വാദം തെറ്റാണെന്നും പ്രഗ്യാ സിങിന് ക്യാന്‍സര്‍ ഉണ്ടായിരുന്നില്ലെന്നും പ്രസ്താവിച്ചിരിക്കുന്നത്. ആന്റി ടെററിസം സ്ക്വാഡിന്റെ കസ്റ്റഡിയില്‍ ഇരിക്കെ 2010 ലാണ് പ്രഗ്യാ സിങ് ജെ.ജെ ഹോസ്പിറ്റലില്‍ പരിശോധന നടത്തിയത്. ഡോ.ടി പി ലഹാനെയാണ് അന്ന് ഈ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
ഡോ.ടി പി ലഹാനെതന്നെയാണ് പ്രഗ്യാ സിങ് ഇപ്പോള്‍ നടത്തിയിരിക്കുന്ന പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.2008 മാലെഗാവ് സ്ഫോടനക്കേസില്‍ പ്രതിയാണ് പ്രഗ്യ. അന്ന് നടത്തിയ ഇസിജി റിപ്പോര്‍ട്ടിലും എംആര്‍ഐ സ്കാനിലും ഒരു പ്രശ്നവും ഇല്ലെന്ന് തെളിയുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മൂത്രം കുടിച്ച് ക്യാന്‍സര്‍ ഭേദമാക്കിയെന്ന് അവകാശപ്പെട്ട് ഇവര്‍ രംഗത്തെത്തിയത്.