കല്ലടയ്ക്ക് പൂട്ട് വീണു; ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി

single-img
22 April 2019

കൊച്ചി: അര്‍ധരാത്രിയില്‍ യാത്രക്കാരെ മര്‍ദ്ദിച്ച് ബസില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ ശക്തമായ നടപടികള്‍. സംഭവം നടന്ന കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. സംസ്ഥാന ഗതാഗത കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് നടപടി. സംഭവത്തില്‍ ഗതാഗത കമ്മിഷണറോട് റിപ്പോര്‍ട്ട് തേടിയതായി മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞിരുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. വ്യവസ്ഥകള്‍ ലംഘിച്ച് ബസ് സര്‍വീസ് നടത്തിയെന്നാണ് വിവരം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ശശീന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു.

അതിനിടെ, സംഭവത്തില്‍ സുരേഷ് കല്ലട ബസിലെ ജീവനക്കാരായ ജയേഷ്, ജിതിന്‍ എന്നിവരെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു. ജീവനക്കാരോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഉടന്‍ തന്നെ ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

മറ്റൊരു ജീവനക്കാരനായ ഹരിലാലിനോടും സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാള്‍ സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. കല്ലട സുരേഷ് ബസിന്റെ മാനേജരെ ഇന്നലെ രാത്രി തന്നെ കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് അറിയിച്ചു.

സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു. കസ്റ്റഡിയില്‍ എടുത്തവരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുടര്‍ നടപടികള്‍ എടുക്കുമെന്ന് അദ്ദേഹം അറിഞ്ഞു. മര്‍ദ്ദനം ഏറ്റവരുടെ മൊഴി ടെലിഫോണില്‍ വിളിച്ച് രേഖപ്പെടുത്തിയിരുന്നു.

അതിന് ശേഷമാണ് പ്രതികളെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തത്. കാലതാമസം ഉണ്ടാവാതിരിക്കാനാണ് ഫോണില്‍ വിളിച്ച് മൊഴിയെടുത്തത്. ഇനി നേരിട്ട് മൊഴി രേഖപ്പെടുത്തും. ആദ്യം കണ്ടാലറിയാവുന്നവരുടെ പേരിലാണ് കേസെടുത്തത്. ജീവനക്കാരെ ചോദ്യം ചെയ്തതിന് ശേഷം കേസില്‍ പ്രതി ചേര്‍ക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും. സംഭവം ആസൂത്രിതമാണോ എന്ന് അന്വേഷിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

സംഭവം നടന്ന ബസ് സ്റ്റേഷനിലെത്തിക്കാനും കൊച്ചി മരട് പൊലീസ് കല്ലട കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ഈ ബസ് മരട് സ്റ്റേഷനിലെത്തും എന്ന് മരട് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവം നടന്നപ്പോള്‍ ബസ് സ്റ്റേഷനിലെത്തിക്കാന്‍ പൊലീസ് ആലോചിച്ചിരുന്നുവെങ്കിലും ബസില്‍ ദീര്‍ഘദൂരയാത്രക്കാരുള്ളതിനാല്‍ യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയ ബസ് ഉച്ചയോടെ മരട് സ്റ്റേഷനിലെത്തിക്കാം എന്ന് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചതായാണ് വിവരം.

യാത്രക്കാരെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയ അജയ് ഘോഷിനോട് മൊഴിയെടുക്കാന്‍ വേണ്ടി സ്റ്റേഷനില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരൂവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസില്‍ ശനിയാഴ്ച അര്‍ധരാത്രിയിലാണ് അക്രമം നടന്നത്.

ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്ത ദൃശ്യങ്ങളിലൂടെയാണ് അതിക്രമം പുറത്തായത്. ഇന്നലെ രാത്രി ഹരിപ്പാട് പിന്നിട്ട ബസ് തകരാറായി വഴിയില്‍ കിടന്നിരുന്നു. ദീര്‍ഘനേരം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് യാത്രക്കാര്‍ക്ക് ബസ് ജീവനക്കാര്‍ യാതൊരു മറുപടിയും നല്‍കിയില്ലെന്നാണ് ജേക്കബ് ഫിലിപ്പിന്റെ ഫെയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നത്.

യാത്രക്കാരായ രണ്ട് യുവാക്കള്‍ ഇത് സംബന്ധിച്ച് തര്‍ക്കിച്ചതായിരുന്നു തുടക്കം. ബസ് പിന്നീട് വൈറ്റിലയിലെത്തിയപ്പോള്‍ കൂടുതല്‍ ബസ് ജീവനക്കാര്‍ ബസിലേക്ക് ഇരച്ച് കയറുകയും യുവാക്കളെ മര്‍ദ്ദിക്കുകയുമായിരുന്നു. ജേക്കബ് ഫിലിപ്പ് തന്റെ ഫോണില്‍ ഈ വീഡിയോ ദൃശ്യം പകര്‍ത്തുകയും പിന്നീട് ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുകയുമായിരുന്നു. സംഭവത്തെ കുറിച്ച് ദീര്‍ഘമായൊരു കുറിപ്പും അദ്ദേഹം എഴുതിയിരുന്നു.

വൈറ്റിലയില്‍ വച്ച് മര്‍ദ്ദിച്ചവശരാക്കിയ ശേഷം യുവാക്കളെയും അജയ് ഘോഷ് എന്ന മറ്റൊരാളെയും ഇവര്‍ ഇറക്കിവിട്ടു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മരട് പൊലീസ് എസ്‌ഐ വിനോദ് ഇവരോട് ആശുപത്രിയില്‍ പോകാന്‍ ആവശ്യപ്പെട്ടു. ‘മൂന്ന് പേരെയും ഒരു ഓട്ടോറിക്ഷയില്‍ കയറ്റി തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് വിട്ടതാണ്. എന്നാല്‍ അവര്‍ അങ്ങോട്ടേക്ക് പോയില്ല. മര്‍ദ്ദനമേറ്റത് പാലക്കാട് സ്വദേശിക്കും വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിക്കുമാണ്. ഇരുവരും ഈറോഡ് പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ്. തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടില്‍ പോയ ശേഷം തിരികെ പോവുകയായിരുന്നു. ഇവര്‍ക്കൊപ്പം തൃശ്ശൂരിലേക്ക് പോവുകയായിരുന്ന അജയ് ഘോഷ് എന്നൊരാളും ഉണ്ടായിരുന്നു. ഇദ്ദേഹം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് സുരേഷ് കല്ലട ബസ് ജീവനക്കാര്‍ക്ക് എതിരെ കേസെടുത്തിട്ടുണ്ട്,’ എസ്‌ഐ വിനോദ് പറഞ്ഞു.