അയോധ്യയിൽ പള്ളി പൊളിക്കുവാൻ ഞാനുമുണ്ടായിരുന്നു, ക്ഷേത്രം നിർമ്മിക്കുവാനും ഞാനുണ്ടാകും: പ്രജ്ഞ സിങ് താക്കൂര്‍
ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മലേഗാവ് സ്‌ഫോടന കേസ് പ്രതിയുമായ പ്രജ്ഞ സിങ് താക്കൂര്‍ വിവാദ പ്രസ്താവനയുമായി വീണ്ടും രംഗത്ത്. ബാബറി മസ്ജിദ് പൊളിക്കാന്‍ ഞാനുമുണ്ടായിരുന്നു. ഞാനവിടെ പോയിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഞാനത് പറഞ്ഞതാണ്. ഇനിയും ഞാനവിടെ പോകും. രാമക്ഷേത്ര നിര്‍മ്മാണത്തിന് സഹായിക്കും. അത് ചെയ്യുന്നതില്‍ നിന്ന് ഞങ്ങളെയാര്‍ക്കും തടയാന്‍ സാധിക്കില്ല. ഇത് രാമരാഷ്ട്രമാണ്, രാഷ്ട്രം രാമന്റേതാണ്- പ്രജ്ഞ പറഞ്ഞു.
നേരത്തെ മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയായ പ്രജ്ഞ സിങിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ‘സമ്പന്നമായ ഹിന്ദു സംസ്‌കാരത്തെ തീവ്രവാദമെന്ന് മുദ്രകുത്തുന്ന എല്ലാവര്‍ക്കുമുള്ള പ്രതീകാത്മക മറുപടിയാണ് ഇത്’ എന്ന് മേദി പറഞ്ഞു. ഇത് കോണ്‍ഗ്രസിന് വലിയ നഷ്ടമുണ്ടാക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
‘സംഝോത എക്‌സപ്രസ് സ്‌ഫോടന കേസില്‍ ഒരു തെളിവുമില്ലാതെ 5000വര്‍ഷം പഴക്കമുള്ള, എല്ലാവരും ഒന്നാണെന്ന പ്രത്യയശാസ്ത്രമുള്ള ഒരു സംസ്‌കാരത്തെ നിങ്ങള്‍ തീവ്രവാദികള്‍ എന്ന് വിളിച്ചില്ലേ എന്നായിരുന്നു മോദിയുടെ ചോദ്യം.