ഇത് ചരിത്രം; അബുദാബിയില്‍ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് തറക്കല്ലിട്ടു
അബുദാബി: അബുദാബിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ഹൈന്ദവ ക്ഷേത്രത്തിന് തറക്കല്ലിട്ടു. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. ശില സ്ഥാപിക്കാനായി കൊണ്ടുവന്നത് രാജസ്ഥാനില്‍നിന്ന് പ്രത്യേകം രൂപകല്‍പന ചെയ്താണ്. ശിലാസ്ഥാപന ചടങ്ങില്‍ യുഎഇയിലെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.
ഇന്ത്യയില്‍ നിന്ന് അന്‍പതോളം പുരോഹിതര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പൂജ്യനായ ആചാര്യന്‍ ഇശ്വര്‍ ചരന്‍ സ്വാമിയാണ് തറക്കല്ലിടല്‍ കര്‍മം നടത്തിയത്. അബുദാബി-ദുബായ് പാതയില്‍ അബു മുറൈഖയിലാണ് രാജ്യത്തെ ആദ്യ ഹിന്ദുക്ഷേത്രം നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ നിന്നുതന്നെയുള്ള കരകൗശല വിദഗ്ദ്ധരാണ് ക്ഷേത്രത്തിന്‍റെ കൊത്തുപണികള്‍ നടത്തുന്നത്.
അബുദാബിയിൽ നിര്‍മ്മിക്കുന്ന ഈ ക്ഷേത്രം ഡല്‍ഹിയിലുള്ള സ്വാമി നാരായൺ സൻസ്ഥ എന്ന സംഘടനയുടെ സ്വാമി നാരായൺ ക്ഷേത്രത്തിന്‍റെ അതേ രൂപത്തിലാണ്. 55,000 സ്ക്വയർ മീറ്റർ ചുറ്റളവുള്ള ക്ഷേത്രത്തിനുള്ള ഭൂമി അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ ആണ് വിട്ടുനൽകിയത്.