ഇടതു-വലതു സ്ഥാനാർത്ഥികളെ ഞെട്ടിച്ച് എറണാകുളം മണ്ഡലത്തിൽ അവസാന ദിനങ്ങളിൽ കാണുന്നത് കണ്ണന്താനത്തിൻ്റെ കുതിച്ചുകയറ്റം

single-img
20 April 2019

സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുവാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ എറണാകുളം ലോക്സഭാ മണ്ഡലത്തിൽ അപ്രതീക്ഷിത വഴിത്തിരിവുകൾ. ശക്തരായ ഇടതു-വലതു സ്ഥാനാർത്ഥികൾക്ക്  വൻ ഭീഷണി ഉയർത്തിക്കൊണ്ട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനം ശക്തമായ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. അൽഫോൺസ് കണ്ണന്താനത്തിന് പിന്തുണയുമായി നിരവധി സാമുദായിക, സാംസ്കാരിക സംഘടനകൾ രംഗത്തെത്തിയതോടെ വിജയികൾക്കുള്ള കപ്പ് ആരെടുക്കുമെന്നുള്ള അങ്കലാപ്പിലാണ് മണ്ഡലത്തിലെ ജനങ്ങളും.

പരസ്യപ്രചാരണം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേ എറണാകുളത്ത് കണ്ണന്താനം അവസാന ലാപ്പില്‍ വന്‍ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. മുമ്പൊക്കെ വിജയം ഇടത്തോ വലത്തോ എന്നു മാത്രം ചര്‍ച്ച ചെയ്തിരുന്ന രാഷ്ട്രീയ നിരീക്ഷകര്‍ ഇത്തവണ ദേശീയ ജനാധിപത്യ മുന്നണിയുടെ സാധ്യതയും വിശകലനം ചെയ്യുന്നു. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ വൻമുന്നേറ്റമാണ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി നടത്തുന്നത്.

വിവിധ മാധ്യമങ്ങൾ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ തുടക്കത്തിൽ നടത്തിയ സർവേകളിൽ വെറും 12 ശതമാനം വോട്ടുകളാണ് അൽഫോൺസ് കണ്ണന്താനം ലഭിക്കുമെന്ന് വിലയിരുത്തിയിരുന്നത്.  എന്നാൽ പ്രചരണം മുന്നേറവേ മാധ്യമങ്ങൾ ആ വാദം മാറ്റുകയും ഏകദേശം 20 ശതമാനം വോട്ടുകൾ ലഭിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ അവസാന ലാപ്പിൽ കണ്ണന്താനം മുന്നേറ്റം കാഴ്ച വച്ചതോടെ വിലയിരുത്തലുകൾ അപ്രസക്തമാകുകയായിരുന്നു. ഇടതു-വലതു സ്ഥാനാർത്ഥികൾക്കൊപ്പം  അൽഫോൺസ് കണ്ണന്താനവും ഇപ്പോൾ എറണാകുളം മണ്ഡലം ചർച്ചചെയ്യുന്ന വ്യക്തികളിലൊരാളാണ്.

അൽഫോൺസ് കണ്ണന്താനം കൊച്ചി ഐടി പാർക്കിൽ നടത്തിയ  ഡി ടോക്ക് എന്ന പരിപാടിക്കും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ നടത്തിയ പരിപാടിക്കും വൺ ജനപ്രാതിനിധ്യമാണ് ഉണ്ടായിരുന്നത്. മതമേലധ്യക്ഷന്മാരും ആയും മറ്റു സാംസ്കാരിക രംഗത്തുള്ളവരുമായും കേന്ദ്ര മന്ത്രി സുഷമ സ്വരാജിനെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളും ഫലം കാണുമെന്നാണ് ബിജെപി നേതൃത്വത്തിൻ്റെ വിശ്വാസം.

മാത്രമല്ല നിരവധി സന്നദ്ധ പ്രവർത്തകർ അൽഫോൻസ് കണ്ണന്താനത്തിന് വേണ്ടി രംഗത്തെത്തിയതും ബിജെപിക്ക് ആശ്വാസമാണ്.  ബിജെപി പ്രവർത്തകർ അല്ലാതെയുള്ളവരാണ് അൽഫോൺസ് കണ്ണന്താനത്തിനുവേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്. ഇവരിൽ ഉദ്യോഗസ്ഥരും ഐടി മേഖലകളിൽ ജോലി ചെയ്യുന്നവരും ഉൾപ്പെടുന്നുണ്ട്. ഹിന്ദു എക്കണോമിക് ഫോറവും ആർട്ട്  ഓഫ് ലിവിങ് ഗ്രൂപ്പ് മെമ്പർമാർ എന്നിവരും അൽഫോൺസ് കണ്ണന്താനം വിജയത്തിനായി സജീവമായി രംഗത്തുണ്ട്.

വിവിധ മത സംഘടനകളിൽപ്പെട്ടവരും സാംസ്കാരിക രംഗത്തുള്ള പ്രമുഖരും കണ്ണന്താനത്തിന് വേണ്ടി രംഗത്തിറങ്ങി എന്നുള്ളതും എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ബിജെപിയുടെ ജയസാധ്യത വർധിപ്പിക്കുന്നുണ്ട്. എറണാകുളം ലോകസഭാ മണ്ഡലത്തിലെ 1110 ബൂത്തുകളിൽ നിന്നുള്ളവരുമായി കഴിഞ്ഞദിവസം അൽഫോൻസ് കണ്ണന്താനം നടത്തിയ സംവാദത്തിലും  വൻ പ്രാതിനിധ്യമാണുണ്ടായിരുന്നത്. എല്ലാവരും ഒരേ മനസ്സോടെ എൻഡിഎ സ്ഥാനാർത്ഥിക്കു വേണ്ടി രംഗത്തിറങ്ങുന്ന കാഴ്ചയാണ് ഇന്ന് കാണുവാൻ കഴിയുന്നത്. കൂടാതെ ജനശക്തി സംഘടനയും എക്സ് സർവീസ് മെൻ സംഘടനയും അൽഫോൺസ് കണ്ണന്താനം തിനുവേണ്ടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ബിഡിജെഎസിനു നീക്കിവച്ച സീറ്റില്‍ അവസാന നിമിഷമായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയായി അല്‍ഫോന്‍സിന്റെ രംഗപ്രവേശം. ആരെയും കൂസാത്ത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെന്നു പേരുകേട്ട കണ്ണന്താനം രാഷ്ട്രീയത്തിലേക്കു വൈകിയെത്തിയ ആളാണ്. എന്നാൽ ആദ്യ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി കാഞ്ഞിരപ്പള്ളിയില്‍ ജയിച്ചു. ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹത്തെ രാജ്യസഭാംഗമാക്കിയതും കേന്ദ്രമന്ത്രിയാക്കിയതും ചില കണക്കുകൂട്ടലോടെയാണ്. എറണാകുളത്തെ സ്ഥാനാര്‍ഥിത്വവും അതിന്റെ ഭാഗമാണ്. തുടക്കത്തില്‍ ഒന്ന് പതറിയെങ്കിലും അവസാനലാപ്പില്‍ കണ്ണന്താനം എല്ലാം ഓടിപിടിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

2014 ല്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍ ഒരു ലക്ഷത്തോളം വോട്ട് മണ്ഡലത്തില്‍ നേടിയിരുന്നു. അന്ന് ബിജെപി തനിച്ചായിരുന്നു. ബിഡിജെഎസ് പിന്തുണയോടെ കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ ഏഴ് മണ്ഡലങ്ങളിലായി എന്‍ഡിഎയുടെ വോട്ടുകള്‍ ഒന്നര ലക്ഷത്തിന് മുകളിലായി.

മോദി ഭരണം വീണ്ടും വരണം, എറണാകുളത്തിന് ഒരു കേന്ദ്രമന്ത്രി എന്ന പ്രചാരണവുമായി മുന്നേറുന്ന കണ്ണന്താനത്തിന് ഭരണനേട്ടവും ശബരിമല യുവതീപ്രവേശന വിഷയവും കുടുതല്‍ കരുത്തേകിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.