കോരിച്ചൊരിയുന്ന മഴയത്ത് കൊല്ലത്തെ പ്രകമ്പനം കൊള്ളിച്ച് ‘തീ പാട്ടുകാർ’
കൊല്ലം: വർഷങ്ങളായി രാജ്യമൊട്ടാകെ സഞ്ചരിച്ചു നാട്ടിലെ അരാജകത്വത്തിനെതിരെ പാട്ടുപാടുന്ന തീപാട്ടുകാർ, ലോക്സഭാ തെരെഞ്ഞെടുപ്പിനു മുന്നോടിയായി കൊല്ലത്തും എത്തി.
ബാൻഡ് സംഗീതത്തിന് ഉപരിയായി പ്രതിഷേധ സംഗീതത്തെ മുറുകെ പിടിക്കുന്ന തീ പാട്ടുകാർ ഇടത് സ്ഥാനാർഥി കെ എൻ ബാലഗോപാലിന് വോട്ട് അഭ്യർത്ഥിച്ചാണ് എത്തിയത്. പതിനെട്ട് ഭാഷകളിലായി എഴുപത്തിയഞ്ചോളം ആളുകൾ നാനൂറ്റി ഇരുപത്തിയാറ് വേദികളിൽ ഇതോടകം തീ പാട്ടുകാർ പാടിക്കഴിഞ്ഞു.
ഇവിടുന്ന് ഖദറിട്ട പോയാൽ ഡൽഹിയിൽ ചെന്ന് കാവി ആവില്ലെന്ന് ഉറപ്പുള്ളതുകൊണ്ടും ചെങ്കൊടി തണൽ ഏറ്റുവാങ്ങിയ തങ്ക വിശ്വാസം ആർക്കും അടിയറവ് വെക്കില്ലെന്നും ഒരു ഇടതുപക്ഷ പ്രവർത്തകനേയും കാശുകൊടുത്ത് പാർട്ടി മാറ്റാൻ കഴിയില്ല എന്ന വിശ്വാസം ഉള്ളത് കൊണ്ടുമാണ് കൊല്ലത്തിന്റെ മണ്ണിൽ പാട്ടുപാടാൻ തങ്ങളെത്തിയത് എന്നിവർ പറയുന്നു.
വടകരയും കണ്ണൂരും താണ്ടി കൊല്ലത്തെത്തിയ തീപ്പാട്ടുവണ്ടി ഇന്ന് കാസർഗോഡ്, പിന്നീട് തിരിച്ചു വിപി സാനുവിന് വേണ്ടി മലപ്പുറത്തും പരിപാടികൾ അവതരിപ്പിക്കും.