തൊടുപുഴയിൽ ക്രൂര മർദ്ദനത്തിനിരയായ കുട്ടി മരിച്ചു
തൊടുപുഴയിൽ അമ്മയുടെ കാമുകന്‍റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായതിനെത്തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴുവയസ്സുകാരൻ മരിച്ചു. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമായത്. ഒരാഴ്ചയായി വെന്റിലേറ്ററിൽ ആയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയോട്ടി പൊട്ടി തലച്ചോറ് പുറത്തുവന്ന അവസ്ഥയിൽ ആശുപത്രിയിലെത്തിച്ച കുട്ടിയെ അന്നു തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ തലച്ചോറിൽ ഗുരുതരമായ അളവിൽ രക്തം കട്ട പിടിച്ചിരുന്നതിനാൽ കുട്ടി മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. ക്രൂരമര്‍ദ്ദനിത്തിന് ഇരയായ കുട്ടിയുടെ ശ്വാസകോശത്തിനും പരിക്കുകളുണ്ടായിരുന്നു.
സംഭവത്തില്‍ തിരുവനന്തപുരം നന്തന്‍കോട് സ്വദേശി കടവത്തൂര്‍ കാസില്‍ അരുണ്‍ ആനന്ദിനെ (36) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വധശ്രമത്തിനു പുറമേ പോക്‌സോയും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. തൊടുപുഴ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നത്.