നടന്‍ ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ പകർപ്പിനായി നടൻ ദിലീപ് നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മെയ് ഒന്നിലേക്ക് മാറ്റി. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.
ദിലീപിന്‍റെ ആവശ്യത്തെ സര്‍ക്കാര്‍ പിന്താങ്ങുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് റാവലിന്‍റെ അസൗകര്യം ചൂണ്ടിക്കാട്ടി കേസ് മാറ്റണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതോടെ കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് അടുത്തമാസം ഒന്നാംതീയതിയിലേക്ക് മാറ്റി.
വെളളിയാഴ്ച എറണാകുളത്തെ വിചാരണക്കോടതി പ്രതികള്‍ക്കെതിരെ കുറ്റം ചുമത്താനിരിക്കുകയാണ്. കേസിലെ മുഖ്യതെളിവായ മെമ്മറികാര്‍ഡിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് ദിലീപിന്‍റെ വാദം.