കാണാതായ രാജസ്ഥാൻ പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല; റോഷൻ കുടുങ്ങും
ഓച്ചിറയിൽനിന്നു കാണാതായ പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായില്ലെന്നു പൊലീസ്. ഇതു സംബന്ധിച്ച സ്കൂൾ വിദ്യാഭ്യാസരേഖ കേസ് അന്വേഷിക്കുന്ന പോലീസിനു ലഭിച്ചു. രേഖയുടെ ആധികാരികത പരിശോധിച്ചു വരികയാണെന്നു പോലീസ് അറിയിച്ചു.
പ്രായപൂർത്തിയായില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായാൽ പ്രതികൾക്കെതിരേ പോക്സോ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് പറഞ്ഞു. നവിമുംബൈയിലെനിന്നു പിടികൂടിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് റോഷനെയും പെണ്‍കുട്ടിയെയും വ്യാഴാഴ്ച ഓച്ചിറയിലെത്തിക്കുമെന്നാണു പോലീസ് അറിയിച്ചിരിക്കുന്നത്. മുഹമ്മദ് റോഷനും പെണ്‍കുട്ടിയുമായി പോലീസ് റോഡ് മാർഗം നാട്ടിലേക്കു തിരിച്ചിട്ടുണ്ട്.
കാറിലെത്തി നാലംഗ സംഘം പതിനഞ്ചുകാരിയായ മകളെ തട്ടികൊണ്ടുപോയെന്നാണു പിതാവിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് റോഷനും മറ്റു മൂന്നുപേർക്കുമെതിരെ പോക്സോ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കേസിൽ നേരത്തെ അറസ്റ്റിലായ മൂന്നുപേരും റിമാൻഡിലാണ്.
പെണ്‍കുട്ടിക്ക് പതിനഞ്ചുവയസാണെന്നാണ് കുടുബത്തിന്റെ വാദം. എന്നാൽ, ആ പ്രായം തെളിയിക്കുന്ന രേഖകളൊന്നും രക്ഷിതാക്കളുടെ പക്കലില്ല. അതേസമയം പെണ്‍കുട്ടിക്കു പതിനെട്ടു വയസുണ്ടെന്നാണ് മുഹമ്മദ് റോഷന്റെ കുടുംബം പറയുന്നത്. സ്വന്തം ഇഷ്ടപ്രകാരം റോഷനൊപ്പം പോവുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിനോടു പറഞ്ഞതായാണ് അറിയുന്നത്.
പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ട് പ്രതിമകളുണ്ടാക്കി വിൽക്കുന്ന രാജസ്ഥാൻ സ്വദേശികളാണു പെണ്‍കുട്ടിയുടെ രക്ഷിതാക്കൾ. കഴിഞ്ഞ ദിവസം രാവിലെ മുംബൈ പൻവേലിലെ ചേരിയിലാണ് ഇവരെ കണ്ടെത്തിയത്.