ഗോവയില്‍ വീണ്ടും ‘പാതിരാ നാടകം’

single-img
27 March 2019

ഗോവയില്‍ ഭരണകക്ഷിയുടെ നാടകീയ നീക്കത്തിനൊടുവില്‍ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയില്‍ നിന്നുള്ള രണ്ട് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. മനോഹര്‍ അജ്‌ഗോന്‍കര്‍, ദീപക് പവസ്‌കര്‍ എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇതോടെ 40 അംഗ ഗോവ നിയമസഭയില്‍ ബി.ജെ.പി എം.എല്‍.എമാരുടെ എണ്ണം 14 ആയി. ബി.ജെ.പിയുടെ സഖ്യ കക്ഷികൂടിയായ എം.ജി.പിക്ക് മൂന്ന് അംഗങ്ങളാണ് ഉണ്ടായിരുന്നത്.

എം.എല്‍.എമാരായ മനോഹര്‍ അജ്‌ഗോന്‍കര്‍, ദീപക് പവസ്‌കര്‍ എന്നിവര്‍ ബുധനാഴ്ച പുലര്‍ച്ച 1.45 ഓടെ ഗോവ നിയസഭാ സ്പീക്കര്‍ മൈക്കല്‍ ലാബോയെ സന്ദര്‍ശിച്ച് തങ്ങളുടെ പാര്‍ട്ടി ബി.ജെ.പിയില്‍ ലയിക്കുകയാണെന്ന് അറിയിച്ച് കത്ത് നല്‍കുകയായിരുന്നു. എന്നാല്‍ എം.ജി.പിയുടെ മൂന്നാമത്തെ എം.എല്‍എ. സുദിന്‍ ധവലികര്‍ കത്തില്‍ ഒപ്പിട്ടിട്ടില്ല.

പ്രമോദ് സാവന്ത് നേതൃത്വം നല്‍കുന്ന ഗോവ സര്‍ക്കാരില്‍ സുദിന്‍ ധവാലികര്‍ ഉപമുഖ്യമന്ത്രിയും മനോഹര്‍ അജ്‌ഗോന്‍കര്‍ ടൂറിസം മന്ത്രിയുമാണ്. ചട്ടപ്രകാരം ഒരു നിയമസഭാ കക്ഷിയുടെ മൂന്നില്‍ രണ്ട് എം.എല്‍.എമാര്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിച്ചാല്‍ ബാക്കിയുള്ള എം.എല്‍.എമാര്‍ സ്വാഭാവികമായും ലയനത്തിന്റെ ഭാഗമാകും.

കോണ്‍ഗ്രസായിരുന്നു ഇതുവരെ ഏറ്റവും വലിയ ഒറ്റകക്ഷി. മനോഹര്‍ പരീക്കറുടെ മരണത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ചരടുവലികള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അംഗബലം കൂട്ടുന്നതിനായി ബി.ജെ.പി നാടകീയ നീക്കങ്ങള്‍ തുടരുന്നത്.