തിരുമ്പിവന്നിട്ടേന്ന് സൊല്ല്; വിഎസ് അച്യുതാനന്ദൻ്റെ 2016ൽ പ്രവർത്തനരഹിതമായ ഫേസ്ബുക്ക് പേജ് വീണ്ടും സജീവമായി രംഗത്ത്
2016ൽ പ്രവർത്തനരഹിതമായ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ ഫേസ്ബുക്ക് പേജ് വീണ്ടും സജീവമായി രംഗത്ത്. ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ചു കൊണ്ടുള്ള പോസ്റ്റോടെയാണ് പേജ് തിരിച്ചു വന്നിരിക്കുന്നത്.
2016 ജൂൺ ഒന്നിനാണ് പേജിൽ അവസാനമായി വിവരങ്ങൾ പോസ്റ്റ് ചെയ്തിരുന്നത്. അതിനുശേഷം വർഷങ്ങളായി നിർജ്ജീവാവസ്ഥയിലായിരുന്നു പേജ്. വിഎസിനെ പേരിൽ പ്രസ്തുത പേജ് തുടർന്ന് സജീവമായി സോഷ്യൽ മീഡിയ രംഗത്ത് കാണുമെന്ന് പേജ് അഡ്മിൻ -വാർത്തയോട് പറഞ്ഞു.
വിഎസ് അച്യുതാനന്ദൻ്റെ ഫേസ്ബുക്പോസ്റ്റ്:
നരേന്ദ്രമോദിയും സംഘവും ഇന്ത്യയെ സാമ്രാജ്യത്വ മൂലധനശക്തികൾക്കും ശിങ്കിടി മുതലാളികൾക്കും വിറ്റുകൊണ്ടിരിക്കുകയാണ്. തകരുന്ന സമ്പദ് വ്യവസ്ഥയുടെയും കൊടികുത്തി വാഴുന്ന അഴിമതിയുടേയും കെടുകാര്യസ്ഥതയുടെയും വിള്ളലുകളിലൂടെ, ഫിനാൻസ് മൂലധന ശക്തികള്‍ കടന്നു കയറി അധികാരമുറപ്പിക്കുകയാവും ഫലം. നൂറ്റാണ്ടുകൾ അടിമത്തത്തിലായിരുന്ന നമ്മുടെ രാജ്യം പൊരുതി നേടിയ സ്വാതന്ത്ര്യം പോലും അപകടത്തിലായിരിക്കുന്നു. മത ജാതി വൈരങ്ങൾ ജനങ്ങൾക്കിടയിൽ പടർത്തുന്ന വർഗ്ഗീയ വിഷം ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നു തന്നെ വമിക്കുന്ന സ്ഥിതിയാണുള്ളത്.
രാജ്യം പൂർണ്ണമായി വില്ക്കപ്പെടുന്നതിന് മുമ്പ്, തകർക്കപ്പെടുന്നതിനു മുമ്പ് , മോദി രാജില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള നിർണ്ണായക പോരാട്ടമായി ഈ ലോക്സഭാ തെരഞ്ഞെടുപ്പിനെ നാം കാണണം.