ഐസ്‌ക്രീം പാര്‍ലര്‍ കേസ്: വി.എസിനെ തള്ളി കുഞ്ഞാലിക്കുട്ടിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്

single-img
5 March 2019

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് സര്‍ക്കാര്‍. കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള പൊലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ അച്യുതാനന്ദന്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി തള്ളണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരുകള്‍ മാറുന്നത് അന്വേഷണത്തെ സ്വാധീനിക്കില്ലെന്നും കേസ് പുനരന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കോഴിക്കോട് നടക്കാവ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്ന് തന്നെ വിശദമായ അന്വേഷണം നടത്തിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഐസ്‌ക്രീം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന റൗഫിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികള്‍ കോടതി അവസാനിപ്പിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ബന്ധുവായ കെ.എ. റൗഫ് എന്നിവരെ കക്ഷി ചേര്‍ക്കാന്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കിയിരുന്നു.

റൗഫിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് 2011ലാണ് കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തത്. എന്നാല്‍ 2017 ഡിസംബര്‍ 23ന് കോഴിക്കോട് ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ച് വിധി പറഞ്ഞു. ഇതിനെതിരെയാണ് വി.എസ്. അച്യുതാനന്ദന്‍ ഹര്‍ജി നല്‍കിയത്.

1995-96 കാലത്താണ് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്ന് മുഖ്യമന്ത്രി എ കെ ആന്റണി. പി കെ കുഞ്ഞാലിക്കുട്ടി അന്ന് വ്യവസായ മന്ത്രിയാണ്. 1998ല്‍ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അജിത മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

അന്വേഷണം നിലച്ച അവസ്ഥയിലായിരുന്ന കേസ് ഇതോടെയാണ് വഴിത്തിരിവിലെത്തുന്നത്. കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതായി അഞ്ച് പെണ്‍കുട്ടികള്‍ മൊഴി നല്‍കി. എന്നാല്‍ ഇവര്‍ പിന്നീട് മൊഴി തിരുത്തി. കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കി വീണ്ടും മൊഴി നല്‍കി. വന്‍ തോതില്‍ പണം നല്‍കിയാണ് ഇവര്‍ മൊഴിമാറ്റിയതെന്ന് അന്ന് തന്നെ ആരോപണമുയര്‍ന്നിരുന്നു.

ഇത് സ്ഥിരീകരിക്കുന്ന വാര്‍ത്താസമ്മേളനമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ എ റൗഫ് നടത്തിയത്. കുഞ്ഞാലിക്കുട്ടിയുമായി തെറ്റിപ്പിരിഞ്ഞ കെ എ റൗഫ്, പണം നല്‍കിയാണ് കേസില്‍ ഇരകളാക്കപ്പെട്ട പെണ്‍കുട്ടികളുടെ മൊഴി മാറ്റിച്ചതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു. റെജീനക്ക് 2,65,000 രൂപയും മറ്റൊരു സാക്ഷിക്ക് 3,15,000 രൂപയും നല്‍കിയിട്ടുണ്ടെന്നാണ് കെ എ റൗഫ് വെളിപ്പെടുത്തിയത്.