ഇസ്ലാമിക രാഷ്ട്രങ്ങളുടെ പ്രമേയം ഇന്ത്യ തള്ളി; ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം
കശ്മീരില്‍ ഇന്ത്യ നടത്തുന്നത് കടുത്ത മനുഷ്യാവകാശലംഘനങ്ങളാണെന്ന പരാമർശമുള്ള ഇസ്ലാമിരരാഷ്ട്രങ്ങളുടെ പ്രമേയം ഇന്ത്യ തള്ളി. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇവിടത്തെ പ്രശ്‌നങ്ങള്‍ ആഭ്യന്തരകാര്യമാണ്. ഇതില്‍ വേറെ ആരും ഇടപെടേണ്ടതില്ലെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്ലാമിക രാഷ്ട്ര സമ്മേളനത്തിലേക്ക് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ പ്രത്യേക അതിഥിയായി സ്വാഗതം ചെയ്തതില്‍ നന്ദി അറിയിക്കുന്നതായും വിദേശകാര്യമന്ത്രാലയം പറഞ്ഞു.
ഒഐസിയിലെ 57 രാജ്യങ്ങളും ചേര്‍ന്ന് പാസ്സാക്കിയ പ്രമേയത്തിലാണ് കശ്മീരില്‍ ഇന്ത്യ നടത്തുന്നത് കടുത്ത മനുഷ്യാവകാശലംഘനങ്ങളാണെന്ന വിമര്‍ശനമുള്ളത്. ‘നിരപരാധികളായ കശ്മീരികള്‍ക്ക് മേല്‍ ഇന്ത്യ ഭരണകൂട ഭീകരത പ്രയോഗിക്കുന്നു’, ‘മേഖലയില്‍ നടക്കുന്നത് ഇന്ത്യന്‍ തീവ്രവാദം’, ‘ജമ്മു കശ്മീരില്‍ കാണാതാകുന്ന യുവാക്കളെക്കുറിച്ച് പിന്നീടാര്‍ക്കും അറിവില്ല’ തുടങ്ങിയ പരാമര്‍ശങ്ങളും ശനിയാഴ്ച പാസ്സാക്കിയ പ്രമേയത്തിലുണ്ട്.
സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പിറ്റേന്നാണ് ഈ പ്രമേയം പാസ്സാക്കപ്പെടുന്നത്.