ഭീകരവാദത്താേട് ഒരു വിട്ടുവീഴ്ചയുമില്ലാതെ സൗദി അറേബ്യ; ഉസാമ ബിന്‍ലാദൻ്റെ മകന് ഹംസ ബിന്‍ലാദൻ്റെ പൗരത്വം സൗദി റദ്ദാക്കി
അല്‍ഖ്വയ്ദ മുന്‍ തലവന്‍ ഉസാമ ബിന്‍ലാദന്റെ മകന് ഹംസ ബിന്‍ലാദനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക ഒരു മില്യന്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചതിൻ്റെ പിന്നാലെ അയാളുടെ പൗരത്വം സൗദി അറേബ്യ റദ്ദാക്കി. പിതാവ് ഉസാമ ബിന്‍ലാദന്റെ കൊലയ്ക്കു പ്രതികാരംചെയ്യാന്‍ യു.എസിനെയും പടിഞ്ഞാറന്‍ സഖ്യരാഷ്ട്രങ്ങളെയും ആക്രമിക്കാന്‍ ഹംസ ആഹ്വാനം ചെയ്യുന്ന ഓഡിയോ, വീഡിയോ സന്ദേശങ്ങള്‍ മുന്‍വര്‍ഷങ്ങളില്‍ യു.എസ്. പുറത്തുവിട്ടിരുന്നു.
ഇതിനുപിന്നാലെയാണ് സൗദിയുടെ നടപടി. സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2001 സെപ്റ്റംബര്‍ 11-ന് യു.എസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ബിന്‍ ലാദന്. 3000 പേരാണ് അന്ന് ആക്രമണത്തില്‍ മരിച്ചത്.
തുടര്‍ന്ന് ഭീകരസംഘടനയ്ക്കെതിരേ നടപടി ശക്തമാക്കിയ യു.എസ്. പാകിസ്താനിലെ അബട്ടാബാദില്‍ ഒളിച്ചു താമസിച്ചിരുന്ന ബിന്‍ ലാദനെ കൊലപ്പെടുത്തി. 2011-ലായിരുന്നു ലോകം ശ്രദ്ധിച്ച യു.എസ്. പ്രത്യേക ദൗത്യസേനയുടെ അബട്ടാബാദ് നടപടി നടന്നത്.
മക്കളില്‍ ലാദന് ഏറ്റവും പ്രിയം ഹംസയോടായിരുന്നെന്നും അല്‍ ഖായിദയുടെ തലപ്പത്തേക്ക് നിയോഗിക്കാനും ലാദന് ആഗ്രഹിച്ചിരുന്നതായി അബട്ടാബാദില്‍നിന്ന് ലഭിച്ച രേഖകള്‍ ഉദ്ധരിച്ച് യു.എസ്. വെളിപ്പെടുത്തിയിരുന്നു. 2001-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന് ഭീകരര്‍ ഉപയോഗിച്ച ഒരു വിമാനം റാഞ്ചിയ മുഹമ്മദ് അട്ടായുടെ മകളെയാണ് ഹംസ വിവാഹം കഴിച്ചത്.
ഉസാമയുടെ മരണശേഷം അയാളുടെ മൂന്ന് ഭാര്യമാരെയും മക്കളെയും സൗദി അറേബ്യയിലേക്ക് മടങ്ങാന്‍ അനുവദിച്ചിരുന്നു