സഹനം ഭയമാണെന്നു കരുതരുത്; മിന്നലാക്രമണം അനിവാര്യമാക്കിയ സാഹചര്യങ്ങൾ ചൈനയെ ധരിപ്പിച്ച് സുഷമ സ്വരാജ്
പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണം അനിവാര്യമാക്കിയ സാഹചര്യങ്ങൾ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ചൈനീസ് വിദേശകാര്യ മന്ത്രിയെ ധരിപ്പിച്ചു. ജയ്ഷെ ഇ മുഹമ്മദിനെതിരെ നടപടി സ്വീകരിക്കാൻ പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല. ഇതേതുടർന്നാണ് മുൻകൂട്ടിയുള്ള പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ നടപടി സ്വീകരിച്ചതെന്നും അവർ പറഞ്ഞു.
16-ാമത് ഇന്ത്യ-റഷ്യ-ചൈന വിദേശമന്ത്രിമാരുടെ യോഗത്തിലാണ് ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയെ ഇന്ത്യ നിലപാട് അറിയിച്ചത്. ജമ്മു കാഷ്മീരിൽ ഇന്ത്യൻ സുരക്ഷാസേനയ്ക്കു നേരെ ഭീകരർ ഫെബ്രുവരി 14ന് ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്റെ പിന്തുണയോടെ പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ജയ്ഷ് ഇ മുഹമ്മദാണ് ആക്രമണത്തിന് പിന്നിലെന്നും സുഷമ യിയെ അറിയിച്ചു.
പുൽവാമ ഭീകരാക്രമണത്തിന് ശേഷവും ജയ്ഷെ മുഹമ്മദ് നേതാക്കളെ സംരക്ഷിക്കാനുള്ള നടപടികളാണ് പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും സുഷ്മ കൂട്ടിച്ചേർത്തു
പാകിസ്ഥാനിലെ ഖൈബർ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ബാലാകോട്, പാക് അധീന കാഷ്മീരിലെ മുസാഫറാബാദ്, നിയന്ത്രണരേഖയിലെ ചഖോഠി എന്നിവടങ്ങളിലെ ജയ്ഷെ ക്യാന്പുകൾ ഇന്ത്യ വ്യോമാക്രമണത്തിൽ തകർത്തതെന്നും സുഷമ വിശദീകരിച്ചു.