പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് അധ്യാപികയെ ക്ലാസ് മുറിയില്‍ കുത്തിക്കൊന്ന സംഭവം: പ്രതി തൂങ്ങിമരിച്ചു

single-img
25 February 2019

പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് അധ്യാപികയെ ക്ലാസ്മുറിയില്‍ കുത്തിക്കൊന്ന കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിഴുപുരം ജില്ലയിലെ ഉളുന്തൂര്‍പ്പേട്ടുള്ള കശുമാവിന്‍ തോട്ടത്തിലാണ് പ്രതി രാജശേഖറിനെ (23) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച കടലൂര്‍ ജില്ലയിലെ കുറിഞ്ഞിപ്പടിയിലുള്ള സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്ന രമ്യയെ (23) കൊലപ്പെടുത്തിയ ശേഷം ഇയാളെ കാണാനില്ലായിരുന്നു. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് മരത്തില്‍ തൂങ്ങിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കടലൂരിലെ സ്വകാര്യകമ്പനിയില്‍ ജോലി ചെയ്തിരുന്ന രാജശേഖര്‍ രണ്ടുവര്‍ഷം മുമ്പാണ് അവിടെയുള്ള കോളേജില്‍ വിദ്യാര്‍ഥിനിയായിരുന്ന രമ്യയെ പരിചയപ്പെടുന്നത്. ബസ് യാത്രക്കിടെ പരിചയപ്പെട്ട ഇരുവരും അടുത്ത സുഹൃത്തുകളായി. പഠനം പൂര്‍ത്തിയാക്കിയ രമ്യ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചതിനുശേഷവും സൗഹൃദം തുടര്‍ന്നു.

ഇതിനിടെ രാജശേഖര്‍ നിരന്തരം പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും രമ്യ നിരസിച്ചു. വീട്ടുകാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് രാജശേഖറുമായുള്ള സൗഹൃദവും രമ്യ അവസാനിപ്പിച്ചു. ഇതേത്തുടര്‍ന്നുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.