ഇന്ത്യയുടെ തയ്യാറെടുപ്പുകൾ ഭയപ്പെടുത്തിത്തുടങ്ങി; സമാധാന ശ്രമങ്ങൾക്കായി രാജ്യത്തെ ഏക ഹിന്ദു പാർലമെൻ്റ് അംഗത്തിനെ മോദിയുടെ അടുത്തേക്കയച്ച് പാകിസ്ഥാൻ
ഇന്ത്യ-പാക് യുദ്ധസമാന സാഹചര്യം നിലനിൽക്കെ സമാധാന ശ്രമങ്ങളുടെ ഭാഗമായി പാകിസ്ഥാനിലെ ഭരണകക്ഷി എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാക്കിസ്ഥാനിലെ ഭരണകക്ഷിയായ പാകിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ എംപിയായ രമേഷ് കുമാർ വൻക്വാനിയാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജും ഡൽഹിയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു.
പുൽവാമ ആക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് അദ്ദേഹം നിഷേധിച്ചു. പുൽവാമ ആക്രമണത്തിൽ പാക്കിസ്ഥാന് പങ്കില്ലെന്നു ഉറപ്പ് നൽകുകയാണെന്ന് അദ്ദേഹം ചർച്ചയിൽ ആവർത്തിച്ചു. തങ്ങൾ സക്രിയമായാണ് മുന്നോട്ടുപോകുന്നത്. തങ്ങൾക്ക് സമാധാനമാണ് ആവശ്യം- രമേഷ് കുമാർ പറഞ്ഞു. പാകിസ്ഥാൻ പാർലമെന്റിലെ ഹിന്ദു അംഗമാണ് രമേഷ് കുമാർ..
വിദേശകാര്യസഹമന്ത്രി വി.കെ സിംഗുമായും രമേഷ് കുമാർ കൂടിക്കാഴ്ച നടത്തി.കുംഭമേളയുടെ ഭാഗമായി ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് എന്ന സംഘടനയുടെ ക്ഷണ പ്രകാരം കുംഭമേളയിൽ പങ്കെടുക്കാൻ വിദേശ പ്രതിനിധിയായാണ് രമേഷ് കുമാർ ഇന്ത്യയിലെത്തിയത്. അതിനിടയിലായിരുന്നു കൂടിക്കാഴ്ച.