ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പടെ ഏഴു പേര് കസ്റ്റഡിയിൽ; കസ്റ്റഡിയിലുള്ളവരെല്ലാം സിപിഎമ്മുകാർ
പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അന്വേഷണം നിര്‍ണായകഘട്ടത്തില്‍. കൊലയാളികളെ പറ്റിയുള്ള പൂർണ്ണ വിവരം പൊലീസിന് ലഭിച്ചു എന്നാണു പുറത്തു വരുന്ന സൂചന. ഇരട്ടക്കൊലക്കേസിൽ പീതാംബരൻ ഉൾപ്പടെ ഏഴുപേര്‍ കസ്റ്റഡിയിലുള്ളതായാണ് വിവരം. കസ്റ്റഡിയിലുള്ളവരില്‍ ഭൂരിപക്ഷവും സിപിഎം അനുഭാവികളാണ്. ഇവരിൽ ചിലരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
കൊല്ലപ്പെട്ടവർക്കെതിരെ മുൻപു സമൂഹമാധ്യമങ്ങൾ വഴി വധഭീഷണി മുഴക്കിയ കോളജ് വിദ്യാർഥി ഉൾപ്പെടെ 2 സിപിഎം പ്രവർത്തകരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രദേശത്തെ സിപിഎം പ്രവർത്തകർക്കു കൊല്ലപ്പെട്ട യുവാക്കളോടു മുൻവൈരാഗ്യമുണ്ടായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. വീടുകളിൽ നിന്നു മാറിനിൽക്കുന്ന ചില സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നു.
പെരിയയില്‍ കൊല്ലപ്പെട്ട ശരത്തിനെയും കൃപേഷിനെയും ഒരു സിപിഎം നേതാവ് കൊലയാളി സംഘമെന്ന് സംശയിക്കുന്നുവര്‍ക്ക് കാണിച്ചുകൊടുത്തുവെന്നാണ് മൊഴി. കൊല്ലിയോട് ക്ഷേത്രത്തിലെത്തില്‍ കണ്ണൂര്‍ രജിസ്ട്രേഷന് നമ്പറുള്ള രണ്ട് ജീപ്പുകള്‍ എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പെരിയ, കൊല്ലിയോട് മേഖലകളിലെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.