മുൻ മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടിന് 2.73 കോടി പിഴ; അടച്ചില്ലെങ്കിൽ പൊളിച്ചുമാറ്റും

single-img
19 February 2019

മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോ‌ർട്ടിന് നഗരസഭ 2.73 കോടി പിഴ ചുമത്തി. റിസോർട്ടിലെ 32 കെട്ടിടങ്ങൾ അനധികൃതമാണെന്ന് നഗരസഭാ കണ്ടെത്തിയതിനു പിന്നാലെയാണ് കനത്ത പിഴ ചുമത്തിയത്. പിഴ അടച്ചില്ലെങ്കിൽ റിസോർട്ട് പൊളിച്ചുകളയുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

മുൻപ് കെട്ടിടങ്ങൾ അനധികൃതമാണെന്ന് ലേക് പാലസ് റിസോർട്ടും സമ്മതിച്ചിരുന്നു. ഇതിനെത്തുടർന്ന് ക്രമവൽക്കരിച്ച് കിട്ടാൻ തോമസ് ചാണ്ടിയുടെ റിസോർട്ട് കമ്പനി അപേക്ഷയും നൽകി. ഇതെ തുടർന്നാണ് ഇത്രയും കാലത്തെ നികുതിയുടെ ഇരട്ടി തുക പിഴയായി ചുമത്തിയത്.

2.73 കോടി പിഴ ചുമത്തിയ നടപടിക്ക് ആലപ്പുഴ നഗരസഭാ കൗൺസിൽ അംഗീകരം നൽകി. പിഴയ്‌ക്കൊപ്പം ബന്ധപ്പെട്ട രേഖകളും സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നീർത്തട സംരക്ഷണ നിയമം ലംഘിച്ചാണ് ലേക്പാലസ് റിസോർട്ട് നിർമ്മിച്ചതെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി ടി.എൻ മുകുന്ദൻ പൊതുതാൽപര്യ ഹർജി നൽകിയതോടെയാണ് തോമസ് ചാണ്ടിയുടെ ക്രമക്കേടുകൾ പുറത്തുവന്നത്.