പുൽവാമ ഏറ്റുമുട്ടൽ: ഒരു പോലീസ് ഉദ്യോഗസ്ഥന് കൂടി വീരമൃത്യു വരിച്ചു; ഇതോടെ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം അഞ്ചായി
ജമ്മു കാഷ്മീരിലെ പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് കൂടി വീരമൃത്യു വരിച്ചു. ഇതോടെ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം അഞ്ചായി.
ഏറ്റുമുട്ടലിൽ പാക്ക് ഭീകരസംഘടന ജയ്ഷെ മുഹമ്മദിന്റെ ചീഫ് ഓപ്പറേഷനൽ കമാൻഡറും മസൂദ് അസ്ഹറിന്റെ ഉറ്റ അനുയായിയുമായ കംമ്രാൻ, അഫ്ഗാൻ ബോംബ് സ്പെഷലിസ്റ്റ് ഘാസി റഷീദ് ഉള്‍പ്പടെ മൂന്ന് തീവ്രവാദികളെ സൈന്യം വകവരുത്തി.
ജയ്ഷെ മുഹമ്മദിലെ പാക്കിസ്ഥാനി ചീഫ് ഓപ്പറേഷനൽ കമാൻഡറായി അറിയപ്പെടുന്ന കംമ്രാൻ, കശ്മീർ താഴ്‌വരയിൽ തീവ്രവാദം പടർത്തുന്നതിലും സംഘടനയിലേക്കു ആളുകളെ റിക്രൂട്ട് ചെയ്തു പരിശീലനം നൽകുന്നതിലും സജീവമായിരുന്നു. വർഷങ്ങളായി ഇയാൾക്കുവേണ്ടി ഇന്ത്യ തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഗ്രാമങ്ങളിൽനിന്നു ഗ്രാമങ്ങളിലേക്കു ഒളിച്ചുകടന്നു രക്ഷപ്പെട്ടു. ഈ യാത്രകളിലൂടെയാണു സംഘടനയിലേക്കുള്ള റിക്രൂട്ടിങ്ങും നടത്തിയത്
17 മണിക്കൂർ നീണ്ടുന്ന പോരാട്ടത്തിനുശേഷമാണ് സൈന്യം ഭീകരരെ വദിച്ചത്. എട്ട് സൈനികർക്കും ഡിഐജി അമിത് കുമാറിനും ഏറ്റുമുട്ടലിൽ പരിക്കേറ്റു. ഇവരെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം 40 സൈനികരുടെ ജീവനെടുത്ത ആക്രമണത്തിന് നേതൃത്വം നൽകിയ ആദിൽ അഹമ്മദ് ധറിന്റെ കൂട്ടാളികളായ ജയ്ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സൈന്യം നടത്തിയ തെരച്ചിലിനിടെ സേനയ്ക്കുനേരെ വെടിവയ്പുണ്ടാവുകയായിരുന്നു