പ്രളയരക്ഷാപ്രവർത്തനത്തിനു വ്യോമസേനയെ ഉപയോഗിച്ചതിനുള്ള 102 കോടിയുടെ ബിൽ കേരളത്തിനയച്ചു: പ്രതിരോധ സഹമന്ത്രി

single-img
5 February 2019

പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയെ ഉപയോഗിച്ചതിനുള്ള 102 കോടിയുടെ ബിൽ കേരളത്തിനയച്ചതായി കേന്ദ്രം സമ്മതിച്ചു. രാജ്യസഭയിൽ ഇതുസംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ ഇക്കാര്യം സമ്മതിച്ചത്.

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വ്യോമസേനാ വിമാനങ്ങൾ 517 തവണയും ഹെലികോപ്റ്ററുകൾ 634 തവണയും പറന്നു. 3787 പേരെ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി. സൈന്യവും നാവികസേനയും കേരളത്തിലെ പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിന് തങ്ങൾക്കുണ്ടായ ചെലവുകളുടെ വിവരങ്ങൾ തയ്യാറാക്കിവരുന്നുണ്ടെന്നും ഭാംറെ പറഞ്ഞു.

നേരത്തെ വ്യോമസേന ഇത്തരത്തില്‍ ഒരു ബിൽ സംസ്ഥാന സര്‍ക്കാരിനു കൈമാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചിരുന്നു. പ്രളയ പുനര്‍നിര്‍മാണത്തിനു ഫണ്ട് കണ്ടെത്താനാകാതെ സംസ്ഥാനം പ്രതിസന്ധി നേരിടുമ്പോഴാണു റേഷന്‍ വിതരണത്തിന്റെ പണം കേന്ദ്രവും വിമാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചതിന്റെ പണം വ്യോമസേനയും ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഇതിനു പിന്നാലെ വന്‍ രാഷ്ട്രീയ വിവാദവും ഉണ്ടായിരുന്നു.