കഴിഞ്ഞവർഷം മാത്രം നടന്നത് 41,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ്; നടപടിയെടുക്കാതെ കേന്ദ്രസർക്കാർ
കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ വിവിധ ബാങ്കുകളിൽ 41,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് റിപ്പോർട്ട് ചെയ്തതായി കേന്ദ്രസർക്കാർ. ഒരു ലക്ഷത്തിലേറെ രൂപയ്ക്കു മുകളിൽ ഉള്ള തട്ടിപ്പുകൾ മാത്രം എടുത്തപ്പോൾ ഉള്ള കണക്കാണിത്. 2017-18 സാമ്പത്തികവർഷത്തിൽ 37000 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നും എംപി വീരേന്ദ്രകുമാര് ചോദ്യത്തിന് മറുപടിയായി ധനമന്ത്രി പിയുഷ് ഗോയൽ രാജ്യസഭയിൽ അറിയിച്ചു.
തട്ടിപ്പുകൾ നടക്കുന്ന വർഷം തന്നെ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. 2018 ഫെബ്രുവരിയിലാണ് പി എൻ ബി യുമായി ബന്ധപ്പെട്ട വായ്പാതട്ടിപ്പ് വെളിച്ചത്തുവരുന്നത്. എന്നാൽ വായ്പയുടെ അനുമതിയും ലെറ്ററും ഓഫ് അണ്ടർടേക്കിങ്ങും നൽകിയത് അതിനുമുൻപേ 2011 ൽ ആയിരുന്നു. അന്ന് മുതൽ തട്ടിപ്പു നടന്നു വരുകയായിരുന്നു എന്നും സർക്കാർ വ്യക്തമാക്കി.
2015-2016 ല്‍ 18,698 കോടിയുടെയും അടുത്തവർഷം 23,993 കോടിയുടെയും തട്ടിപ്പാണ് രാജ്യത്തെ വിവിധ വാണിജ്യ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും റിപ്പോർട്ട് ചെയ്തത്. 2017-18 41,167 കോടി രൂപയുടെ തട്ടിപ്പ് റിപ്പോർട്ട് ചെയ്തു. ഈട് വച്ച വസ്തുക്കൾ തട്ടിപ്പ് നടത്തി വിൽക്കുക, ഫണ്ട് വകമാറ്റി ചിലവഴിക്കുക, വ്യാജരേഖയുണ്ടാക്കി ൽ നേടുക, ലോണിൽ കൃത്രിമം കാണിക്കുക, അംഗീകൃതമല്ലാത്ത വായ്പ നൽകുക, തുടങ്ങി ഒട്ടേറെ മാർഗങ്ങളിലൂടെ തട്ടിപ്പുകൾ നടക്കുന്നത് തടയാൻ റിസർവ് ബാങ്ക് നടപടികൾ സ്വീകരിക്കുകയും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ രാജ്യസഭയെ അറിയിച്ചു